
നമ്മുടെ രാജ്യത്ത് കഞ്ചാവ് നിയമ വിരുദ്ധമായ ഒന്നാണ്. പക്ഷെ , പൂനെയിൽ ഒരു കഫേയിൽ വിളമ്പുന്നതാകട്ടെ ഭാംഗ് അടങ്ങിയ സാൻവിച്ച്. എന്നാൽ ഇവിടമത് നിയമവിധേയവുമാണ്. പൂനെയിലെ സദാശിവ് പേഠ് ഏരിയയിൽ സ്ഥിതി ചെയ്യുന്ന ഹെംപ് കഫെറ്റീരിയയിലാണ് സംഭവം. ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച കഞ്ചാവ് അടങ്ങിയ ഭക്ഷണവും പാനീയങ്ങളും നൽകുന്നു എന്നാണ് അവർ അവകാശപ്പെടുന്നത്.
ഭക്ഷണശാലയുടെ ഉടമ അമൃത ഷിറ്റോൾ കഴിഞ്ഞ നാല് വർഷമായി ഇത്തരം ഭക്ഷണങ്ങൾ കഫേയിൽ നൽകുന്നുണ്ട്. അമൃത പറയുന്നത് ഇങ്ങിനെ: “ഭാംഗ് അല്ലെങ്കിൽ കഞ്ചാവിന് അവിശ്വസനീയമായ ആരോഗ്യഗുണങ്ങളുണ്ട്, എൻ്റെ വ്യക്തിപരമായ അനുഭവത്തിൽ നിന്ന്, ഈ ഔഷധസസ്യത്തിൻ്റെ ഗുണങ്ങൾ ഞാൻ മനസ്സിലാക്കി. ഞങ്ങൾ കഞ്ചാവിൻ്റെ വിത്തുകളാണ് ഉപയോഗിക്കുന്നത്, ഇലകളല്ല.

നമ്മളിൽ മിക്കവർക്കും അതിനെ കുറിച്ച് തെറ്റിദ്ധാരണകൾ ഉണ്ട്. ഹൈ ആവാൻ മാത്രം ഉപയോഗിക്കുന്ന പരമ്പരാഗത ആസക്തികളിൽ ഒന്നായി മാത്രമാണ് നാം ഭാംഗിനെ കണക്കാക്കുന്നത്. നമ്മൾ പലപ്പോഴും അതിനെ കഞ്ചാവ് എന്ന് വിളിക്കുന്നു, അത് ഒരു മയക്കുമരുന്നാണ്. മരിജ്ജുവാനയും ഹെംപും കഞ്ചാവിൻ്റെ പേരുകളാണെങ്കിലും, അവയിലെ ടെട്രാഹൈഡ്രോകന്നാബിനോൾ (THC) കണ്ടന്റ് പരസ്പരം വ്യത്യസ്തമാണ്”
ഇന്ത്യയിൽ മരുന്നിനോ ഭക്ഷ്യയോഗ്യമായ ഉത്പന്നങ്ങൾക്കോ വേണ്ടി കഞ്ചാവ് ഉപയോഗിക്കുന്നതിന് കൃത്യമായ അളവ് നിഷ്കർഷിച്ചിട്ടുണ്ട്. അത് 0.3 ശതമാനം THC -യാണ്. ഇതുപയോഗിക്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം ഉത്തരാഖണ്ഡ് ആണ്. അമൃതയും ബിസിനസ്സ് പങ്കാളിയും ഉത്തരേന്ത്യൻ സംസ്ഥാനത്ത് നിന്നാണ് കഞ്ചാവ് ശേഖരിക്കുന്നത്. അതിൽ നിന്ന് നിർമ്മിച്ച ഉൽപ്പന്നങ്ങൾ മഹാരാഷ്ട്രയിൽ വിൽക്കുന്നു.
അമൃത നേരത്തെ ഒരു വിഷാദാവസ്ഥയിലൂടെ കടന്നുപോവുകയായിരുന്നു. ഉത്തരാഖണ്ഡ് സന്ദർശനത്തിനിടെയാണ് കഞ്ചാവ് ഉപയോഗിക്കുന്നത്. അത് മറ്റുള്ളവരെ കൂടി ബോധ്യപ്പെടുത്താനാണത്രെ കഞ്ചാവടങ്ങിയ ഭക്ഷണം വിളമ്പാൻ തീരുമാനിച്ചത്. മഹാരാഷ്ട്രയിൽ കഞ്ചാവ് വളർത്തുന്നത് നിയമവിധേയമാക്കാൻ ഒരു പെറ്റീഷൻ ഫയൽ ചെയ്യാനുള്ള ശ്രമത്തിലാണ് ഇവർ ഇപ്പോൾ.
