കാസർകോട്ടെ യൂണിവേഴ്‌സിറ്റി അധ്യാപന ജോലിക്ക് കൈക്കൂലി; അറസ്റ്റിലായ കേന്ദ്ര സര്‍വകലാശാല പ്രൊഫസര്‍ റിമാണ്ടില്‍

You are currently viewing കാസർകോട്ടെ യൂണിവേഴ്‌സിറ്റി അധ്യാപന ജോലിക്ക് കൈക്കൂലി; അറസ്റ്റിലായ കേന്ദ്ര സര്‍വകലാശാല പ്രൊഫസര്‍ റിമാണ്ടില്‍

കാസര്‍കോട്: കേരള കേന്ദ്ര സര്‍വകലാ ശാലയിലെ താല്‍കാലിക അധ്യാപകന് കരാര്‍ പുതുക്കി നല്‍കുന്നതിനും പി.എച്ച്.ഡി പ്രവേശനം ശരിയാക്കി നല്‍കുന്നതിനും കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ സര്‍വകലാശാല പ്രൊഫസര്‍ റിമാണ്ടില്‍. സോഷ്യല്‍ വര്‍ക്ക് വിഭാഗം പ്രൊഫസര്‍ എ.കെ മോഹനനെയാണ് വിജിലന്‍സ് ആൻഡ് ആന്റി കറപ്‌ഷൻ ബ്യുറോ സംഘം അറസ്റ്റ് ചെയ്‌തത്.

സോഷ്യല്‍ വര്‍ക്ക് വിഭാഗത്തിലെ താല്‍കാലിക അധ്യാപകൻ്റെ കരാര്‍ കാലാവധി ഡിസംബറില്‍ അവസാനിച്ചിരുന്നു. പുതിയ വിജ്ഞാപനം വരുമ്പോള്‍ നിയമനം ഉറപ്പാക്കുന്നതിനും ഭാവിയില്‍ പി.എച്ച്.ഡി പ്രവേശനത്തിന് അപേക്ഷിക്കുക ആണെങ്കില്‍ വകുപ്പ് റിസര്‍ച്ച് കമ്മിറ്റിയില്‍ അപേക്ഷയെ എതിര്‍ക്കാതിരിക്കുന്നതിനും എ.കെ മോഹനന്‍ കൈക്കൂലിയായി രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടെന്നാണ് താല്‍ക്കാലിക അധ്യാപകൻ്റെ പരാതി.

ആദ്യ ഗഡുവായി അരലക്ഷം രൂപ 12ന് മുമ്പ് നല്‍കാനും ആവശ്യപ്പെട്ടു. പരാതിക്കാരന്‍ വിജിലന്‍സ് ആസ്ഥാനത്തെ ഇൻ്റെലിജന്‍സ് വിഭാഗത്തെ വിവരം അറിയിച്ചു. വിജിലന്‍സിൻ്റെ നിര്‍ദ്ദേശ പ്രകാരം അധ്യാപകന്‍ 20,000 രൂപ പ്രൊഫസര്‍ക്ക് നല്‍കുമ്പോഴാണ് വിജിലന്‍സ് വടക്കന്‍ മേഖലാ സൂപ്രണ്ട് പ്രജീഷ് തോട്ടത്തിലിൻ്റെ നേതൃത്വത്തില്‍ പ്രൊഫസറെ കയ്യോടെ പിടികൂടിയത്.

യു.ജി.സി നിഷ്‌കര്‍ഷിക്കുന്നത് പ്രകാരം താല്‍ക്കാലിക അധ്യാപകര്‍ക്ക് മണിക്കൂറില്‍ 1500 രൂപയാണ് വേതനം നല്‍കാറുള്ളത്. പരാതിക്കാരനായ അധ്യാപകന് ഈയിനത്തില്‍ മാത്രം വന്‍തുകയാണ് കുടിശികയുള്ളത്. ഈ തുക സര്‍വകലാശാല ഭരണവിഭാഗവുമായി ബന്ധപ്പെട്ട് തരപ്പെടുത്തി നല്‍കാമെന്ന വാഗ്‌ദാനവും മോഹനന്‍ നല്‍കിയിരുന്നു.

0Shares