കേരളത്തിലെ ഏറ്റവും വലിയ സംരക്ഷിത സ്മാരകം; അടിമുടി മാറി പുത്തന്‍ കാഴ്ചകളുമായി ബേക്കല്‍ കോട്ടയും പരിസരവും

  • Post category:local news / tourism
  • Reading time:1 min read
You are currently viewing കേരളത്തിലെ ഏറ്റവും വലിയ സംരക്ഷിത സ്മാരകം;  അടിമുടി മാറി പുത്തന്‍ കാഴ്ചകളുമായി ബേക്കല്‍ കോട്ടയും പരിസരവും

അന്താരാഷ്ട്ര വിനോദ സഞ്ചാര ഭൂപടത്തിൽ ഇടം നേടിയ .കേരളത്തിലെ ഏറ്റവും വലിയ കോട്ടയായ ബേക്കല്‍ കോട്ടയും പരിസരവും അടിമുടി മാറുന്നു. കവാടവും നടവഴികളും അന്തർദേശീയ നിലവാരത്തിൽ മാറുകയാണ് കോട്ടയിലെ ലൈറ്റ് ആന്റ് സൗണ്ട് ഷോ ചരിത്രത്തെ വിനോദത്തില്‍ പൊതിഞ്ഞ് ജനങ്ങളിലെത്തിക്കുന്നു. ബേക്കല്‍ കോട്ടയോടൊപ്പം പള്ളിക്കര ബീച്ചിന്‍റെയും മുഖച്ഛായ മാറി. പുതുമയാര്‍ന്ന കാഴ്ചയുടെ അനുഭവം സമ്മാനിക്കുന്ന ടൂറിസം കേന്ദ്രങ്ങളായി ബേക്കലും പള്ളിക്കര ബീച്ചും വിനോദ സഞ്ചാരികളെ കാത്തിരിക്കുകയാണ്.

വടക്കേ മലബാറില്‍ ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരികള്‍ എത്തുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നാണ് ബേക്കല്‍. 400 വര്‍ഷത്തോളം പഴക്കമുള്ള കേരളത്തിലെ ഏറ്റവും വലിയ സംരക്ഷിത സ്മാരകമായ ബേക്കല്‍ കോട്ടയും, കോട്ടയോട് ചേര്‍ന്നുള്ള ബീച്ചും സഞ്ചാരികളെ ജില്ലയിലേക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകങ്ങളാണ്. കേന്ദ്ര സര്‍ക്കാര്‍ തിരഞ്ഞെടുത്ത കേരളത്തിലെ ഏക പ്രത്യേക ടൂറിസം മേഖലയാണ് ബേക്കല്‍.

ദക്ഷിണ കര്‍ണ്ണാടകയുടെയും ഉത്തര കേരളത്തിന്‍റെയും ചരിത്രത്തില്‍ പ്രമുഖ സ്ഥാനമുള്ള ബേക്കല്‍ കോട്ട സന്ദര്‍ശിക്കാനെത്തുന്ന നൂറുകണക്കിന് വിനോദ സഞ്ചാരികള്‍ക്ക് സ്വാഗതമേകാനും പാതയോരം സൗന്ദര്യവല്‍ക്കരിക്കാനുമായി 2019 ജൂണിലാണ് 99, 94, 176 രൂപയുടെ പദ്ധതിക്ക് സംസ്ഥാന ടൂറിസം വകുപ്പ് അംഗീകാരം നല്‍കിയത്.

സാങ്കേതികാനുമതി ലഭിച്ചയുടന്‍ നിര്‍മ്മാണ പ്രവര്‍ത്തി ആരംഭിച്ചു. സ്വാഗത കമാനം, കോമ്പൗണ്ട് വാള്‍, ഇന്റര്‍ലോക്ക് പതിച്ച നടപ്പാത, കൈവരികള്‍, ട്രാഫിക് സര്‍ക്കിള്‍ എന്നിവ സമയബന്ധിതമായി പൂര്‍ത്തിയാകുകയും ചെയ്തു. നിര്‍മ്മാണ ചുമതല ജില്ലാ നിര്‍മ്മിതി കേന്ദ്രത്തിനായിരുന്നു.പദ്ധതിയുടെ ഭാഗമായി ബേക്കല്‍ കോട്ടയുടെ പ്രവേശന കവാടവും പാതയോര സൗന്ദര്യവത്ക്കരണവുമെല്ലാം പൂര്‍ത്തിയായി.

ബേക്കലില്‍ എത്തുന്ന സഞ്ചാരികള്‍ക്കും ചരിത്രന്വേഷികള്‍ക്കും സ്വാഗതമരുളുന്ന കമാനങ്ങള്‍ കോട്ടയുടെ സൗന്ദര്യം ഇരട്ടിപ്പിക്കും. ബേക്കൽ റിസോർട്സ് ഡവലപ്മെൻ്റ് കോർപറേഷൻ മാനേജിങ്ങ് ഡയറക്ടറും ജില്ലാ കളക്ടറുമായ ഡോ.ഡി.സജിത്ത് ബാബുവിന്‍റെ ആശയത്തിന്‍റെ പൂർത്തീകരണമാണ് ബേക്കൽ കോട്ടയുടെ പരിസരം മുതൽ പള്ളിക്കര ബീച്ചു വരെ തെളിഞ്ഞു കാണുന്നത്.

0Shares