
പാലക്കാട്: പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന് തിരിച്ചടി. നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചതിനെത്തുടർന്ന് പാർട്ടി പുറത്താക്കിയ എ.കെ ഷാനിബ് പാലക്കാട് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാനൊരുങ്ങുന്നു. ഇത് കോൺഗ്രസിന് കൂടുതൽ തലവേദനയുണ്ടാക്കും. യൂത്ത് കോൺ. മുൻ സംസ്ഥാന സെക്രട്ടറിയായിരുന്നു ഷാനിബ്. ഷാനിബിനൊപ്പം സമാന ചിന്ദാഗതിക്കാരായ കോൺഗ്രസ് പ്രവർത്തകർ കാല് മാറുമോ എന്ന ഭീതിയിലാണ് കോൺഗ്രസ്. പാർട്ടി വിട്ട് മറുഭാഗം കയറിപ്പറ്റിയ പി.സരിനാണ് ഇടത് സ്ഥാനാർഥി. ഇതും യു.ഡി.എഫിന് വെല്ലുവിളിയാണ്. രാഹുൽ മാങ്കൂട്ടത്തിലിൻ്റെ സ്ഥാനാർത്ഥിത്വത്തിൽ പ്രതിഷേധിച്ചാണ് സരിനും ഷാനിബും പാർട്ടിക്ക് എതിരെ രംഗത്തെത്തിയത്. പാർട്ടിക്കകത്ത് നടക്കുന്ന തെറ്റായ സമീപനങ്ങളിൽ സഹികെട്ടാണ് പാർട്ടി വിടുന്നതെന്ന് ഷാനിബ് പ്രതികരിച്ചിരുന്നു. അതിവൈകാരികമായിട്ടായിരുന്നു ഷാനിബിൻ്റെ പാർട്ടിയിൽ നിന്നുള്ള പടിയിറക്കം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് പാർട്ടിയെടുത്ത പല തീരുമാനങ്ങളും തെറ്റാണെന്നും രാഷ്ട്രീയ വഞ്ചനയുടെ കഥകളാണ് ഷാഫി പറമ്പിലിൻ്റെയും വി.ഡി സതീശൻ്റെയും നേതൃത്വത്തിൽ പാർട്ടിയിൽ നടക്കുന്നതെന്നും ഷാനിബ് വാർത്താസമ്മേളനത്തിൽ പ്രതികരിച്ചിരുന്നു. സംഭവത്തിന് പിന്നാലെ ഷാനിബിന് പിന്തുണയറിയിച്ച് കോൺഗ്രസ് പ്രാദേശിക നേതാവായിരുന്ന വിമൽ പി.ജിയും രാജി പ്രഖ്യാപിച്ചിരുന്നു. യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡൻ്റായിരുന്നു വിമൽ. മറ്റു രാഷ്ട്രീയ പാർട്ടികളിൽ അംഗത്വം എടുക്കില്ലെന്നും വിമൽ പറഞ്ഞിരുന്നു.
