Categories
health Kerala news

സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും നഴ്സുമാരുൾപ്പടെ തൊഴിൽ സമയങ്ങളിൽ ക്രമീകരണം; ജോലി സമയങ്ങളിൽ ധാരണയായി; അധികസമയം ജോലി ചെയ്താൽ, ഓവർടൈം അലവൻസ്; കൂടുതൽ അറിയാം..

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്വകാര്യ ആശുപത്രികളിലും നഴ്സുമാരുൾപ്പടെ തൊഴിൽ സമയങ്ങളിൽ ക്രമീകരണം. കിടക്കകളുടെ എണ്ണം നോക്കാതെ ഒരേ ഷിഫ്റ്റ് ക്രമീകരണം നടപ്പാക്കാൻ നിർദ്ദേശിച്ച് സർക്കാർ ഉത്തരവിറങ്ങി. അധികസമയം ജോലി ചെയ്താൽ, ഓവർടൈം അലവൻസിനും നിർദ്ദേശമുണ്ട്. സംസ്ഥാനത്തെ സ്വകാര്യമേഖലയിലെ നഴ്സുമാരുടെ ദീർഘകാല ആവശ്യമായിരുന്നു കിടക്കകളുടെ എണ്ണം നോക്കാതെ ആശുപത്രികളിലെ ഷിഫ്റ്റ് സമ്പ്രദായം ഏകീകരിക്കണമെന്നത്.100ൽ അധികം കിടക്കകൾ ഉള്ള ആശുപത്രികളിൽ നഴ്സുമാരുൾപ്പടെയുള്ള മുഴുവൻ ജീവനക്കാർക്കും 6-6-12 ഷിഫ്റ്റ് ഏർപ്പെടുത്തി. 2021ൽ സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇത് ചെറിയ ആശുപത്രികൾക്കും ബാധകമാക്കണമെന്ന് ആവശ്യപ്പെട്ട് നഴ്സുമാരുടെ സംഘടനകൾ തൊഴിൽ വകുപ്പിനെ സമീപിച്ചിരുന്നു. നിലവിൽ എട്ടുമണിക്കൂർ ആണ് ഷിഫ്റ്റ് സമയം എങ്കിലും അതിൽ കൂടുതൽ സമയം ജോലിചേയ്യെണ്ടിവരുന്നുവെന്നാണ് നഴ്സുമാരുടെ പരാതി.

സംഘടകനകളും ആശുപത്രി ഉടമകളും അടക്കം ബന്ധപ്പെട്ടവരുമായി ലേബർ കമ്മീഷണർ വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനമായത്. കിടക്കകളുടെ എണ്ണം നോക്കാതെ എല്ലാ ആശുപത്രികളിലും ഏകീകൃത ഷിഫ്റ്റ് നടപ്പാക്കാൻ തീരുമാനമായി. ഈ തീരുമാനം അംഗീകരിച്ചാണ് തൊഴിൽ നൈപുണ്യ വകുപ്പ് ഉത്തരവിറക്കിയത്. പകൽ 6 മണിക്കൂർ, രാത്രി 12 മണിക്കൂർ എന്നിങ്ങനെയാണ് ക്രമീകരിച്ചത്. മാസത്തിൽ 208 മണിക്കൂറിലധികം ജോലിയെടുത്താൽ ഓവർടൈം അലവൻസ് അനുവദിക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്. ഡ്യൂട്ടി സമയംകഴിഞ്ഞ് വീട്ടിലെത്താൻ ഗതാഗത സൗകര്യമില്ലെങ്കിൽ, ജീവനക്കാർക്ക് ആശുപത്രിയിൽ തന്നെ വിശ്രമ മുറി ഒരുക്കണമെന്നും ഉത്തരവിലുണ്ട്. ഇതോടെ സംസ്ഥാനത്തെ സ‍ർക്കാർ, സ്വകാര്യ ആരോഗ്യമേഖലയിൽ ആശുപത്രി ജീവനക്കാർക്ക് ഒരേ ഷിഫ്റ്റ് സമ്പ്രദായം നിലവിൽ വരും എന്നാണ് കരുതുന്നത്. അത്യാവശ്യ ഘട്ടങ്ങളിൽ ഷിഫ്റ്റ് സമയത്തിൽ മാറ്റം വരുത്താമെന്നും ധാരണയുണ്ട്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest