ആലുവയിൽ പെൺകുട്ടിയുടെ കൊലപാതകം; ശിക്ഷാവിധി ശിശുദിനത്തിൽ, പ്രതി വധശിക്ഷയിൽ കുറഞ്ഞ ഒരു ശിക്ഷയും അർഹിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ കോടതിയിൽ

You are currently viewing ആലുവയിൽ പെൺകുട്ടിയുടെ കൊലപാതകം; ശിക്ഷാവിധി ശിശുദിനത്തിൽ, പ്രതി വധശിക്ഷയിൽ കുറഞ്ഞ ഒരു ശിക്ഷയും അർഹിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ കോടതിയിൽ

ആലുവ: അഞ്ചുവയസുകാരിയെ ക്രൂരപീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസിൻ്റെ ശിക്ഷാവിധി ഈ മാസം 14ന് പ്രസ്‌താവിക്കും. പ്രതി അസ്‌ഫാക്ക് ആലത്തിന് വധശിക്ഷ തന്നെ നൽകണമെന്ന് പ്രോസിക്യൂഷൻ എറണാകുളം പോക്സോ കോടതിയിൽ ആവർത്തിച്ചു. ബാലികയെ കൊലപ്പെടുത്തിയ കേസിൻ്റെ ശിക്ഷാവിധി പ്രസ്‌താവിക്കുന്നത് ശിശുദിനത്തിൽ ആണെന്നത് പ്രത്യേകതയാണ്.

ബലാത്സംഗം ചെയ്‌ത ശേഷം മാലിന്യ കൂമ്പാരത്തിലെ ദുർഗന്ധം പോലും ശ്വസിക്കാൻ അനുവദിക്കാതെ അഞ്ചുവയസുകാരിയെ പ്രതി ക്രൂരമായി കൊലപ്പെടുത്തി. പിന്നീട് മാലിന്യം വലിച്ചെറിയുന്ന ലാഘവത്തോടെ കുട്ടിയെ മറവ് ചെയ്‌തു. അതിനാൽ പ്രതി വധശിക്ഷയിൽ കുറഞ്ഞ ഒരു ശിക്ഷയും അർഹിക്കുന്നില്ലെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.

പ്രതി കൃത്യം നടപ്പാക്കിയ രീതി അപൂർവങ്ങളിൽ അപൂർവമാണ്. അത്യന്തം മനുഷ്യത്വ വിരുദ്ധമായാണ് പ്രതി മൃതദേഹം മറവുചെയ്യാൻ ശ്രമിച്ചത്. തെളിവ് നശിപ്പിക്കാനും പ്രതി ശ്രമിച്ചു.

കുട്ടികൾക്ക് കുട്ടികളായി വളരാനുള്ള സാഹചര്യമാണ് ഈ ഇത്തരം കുറ്റകൃത്യങ്ങൾ കൊണ്ട് ഇല്ലാതാക്കുന്നത്. പ്രതി അസ്‌ഫാക്ക് ആലത്തിന് 28 വയസാണെങ്കിലും അത് വധശിക്ഷ നൽകുന്നതിന് തടസമല്ല. പ്രതി പരമാവധി ശിക്ഷ അർഹിക്കുന്നുവെന്നും ആസൂത്രിതമായ ക്രൂര കൊലപാതകമാണ് നടന്നതെന്നും പ്രോസിക്യൂഷൻ വാദിച്ചു.

അതേസമയം, താൻ കുറ്റം ചെയ്‌തിട്ടില്ലെന്ന് പ്രതി കോടതിയിൽ ആവർത്തിച്ചു. പ്രതിയുടെ മാനസിക പരിശോധന റിപ്പോർട്ട്‌ കോടതി അംഗീകരിക്കരുത് എന്നായിരുന്നു പ്രതിഭാഗം പ്രധാനമായും വാദിച്ചത്. പ്രതിക്കെതിരെ തെളിഞ്ഞ 16 കുറ്റകൃത്യങ്ങളിൽ പൊതുസ്വഭാമുള്ള മൂന്ന് വകുപ്പുകളിൽ ശിക്ഷയുണ്ടാകില്ല. 376 എ ബി, 376 2 എം , 376 എ എന്നീ വകുപ്പുകൾ സമാനമാണ്. അതിനാൽ 13 വകുപ്പുകൾക്കായിരിക്കും കോടതി ശിക്ഷ വിധിക്കുക.

കേസിൽ പ്രതിയുടെ ശിക്ഷാവിധിയിലുള്ള വാദമാണ് വ്യാഴാഴ്‌ച എറണാകുളം പോക്സോ കോടതിയിൽ നടന്നത്. ഉച്ചവരെ പ്രോസിക്യൂഷൻ്റെ കോടതിയിൽ നടന്നത്. തുടർന്ന് പ്രതിഭാഗവും വാദിച്ചു. പ്രതി കുറ്റക്കാരാനെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. Courtesy:TheTimesOfIndiaMalayalam

0Shares