
നായന്മാർമൂല (കാസർകോട്): ദേശിയ പാത നിർമ്മാണവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നായ്മാർമൂല യൂണിറ്റ് പ്രവർത്തകർ കളക്ടർക്ക് നൽകിയ നിവേദനത്തിന്മേൽ നടപടി. നായ്മാർമൂല യൂണിറ്റ് പ്രസിഡൻറ് ഇബ്രാഹിം പടിഞ്ഞാർ മൂലയുടെ നേതൃത്വത്തിലുള്ള സംഘമാണ് ജില്ലാ കലക്ടറെ നേരിട്ട് കണ്ട് കഴിഞ്ഞ ദിവസം നിവേദനം നൽകിയത്.
ദേശിയ പാതയുടെ സർവീസ് റോഡ് നിർമ്മാണം, ഓവുചാൽ നിർമ്മാണം, ഇതുമായി ബദ്ധപ്പെട്ട മറ്റു ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടിയാണ് വ്യാപാരികൾ പരാതി നൽകിയത്. സർവീസ് റോഡ് നിർമ്മാണം പുരോഗമിക്കുന്നതോടപ്പം ഓവുചാലിനോട് ചേർന്ന് നിലവിൽ 20 cm ഉയരത്തിൽ ഭിത്തി നിർമ്മിച്ചുവരുന്നു. ഈ ഭിത്തി നിർമ്മാണം വ്യാപാരികൾക്ക് വളരെ അധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ഭിത്തി നിർമ്മാണം ഒഴിവാക്കുന്നതിന് വേണ്ട നടപടികൾ കൈകൊള്ളണമെന്നതാണ് വ്യാപാരികളുടെ ആവശ്യം.

ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാണ് കലക്ടർ നിയോഗിച്ച ഉദ്യഗസ്ഥ സംഘം സ്ഥലം സന്ദർശിച്ചത്. എ.ഡി.എം ശ്രുതി കെ.വി, സ്‌പെഷ്യൽ ഡെപ്പ്യൂട്ടി കലക്ടർ എന്നിവരോടപ്പം ഹൈവേ ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു. വ്യാപാരി പ്രതിനിധികളുമായി സംഘം കാര്യങ്ങൾ വിലയിരുത്തി. വിദ്യാനഗർ, ബി.സി റോഡ്, നായന്മാർമൂല, സന്തോഷ് നഗർ, നാലാം മൈൽ, പ്രദേശങ്ങളിലെ വ്യാപാരികൾ അനുഭവിക്കുന്ന പ്രയാസങ്ങൾ ഉദ്യോഗസ്ഥർ മനസ്സിലാക്കിയാണ് മടങ്ങിയത്.

വ്യാപാരികളുടെ ആവശ്യം ന്യായമാണെന്ന് മനസ്സിലാക്കിയ സംഘം തുടർനടപടികൾ വേഗത്തിലാക്കാമെന്നും പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കുമെന്ന് ഉറപ്പ് നൽകിയതായും വ്യാപാരികൾ പറഞ്ഞു. KVVES കാസർകോട് ജില്ലാ സെക്രട്ടറിമാരായ ദിനേശൻ കെ, അൻവർ സാദാത്ത് ടി.എ, നായന്മാർമൂല യൂണിറ്റ് പ്രതിനിധികൾ, ചെർക്കള യൂണിറ്റ് ഭാരവാഹികൾ, മറ്റു വ്യാപാരികൾ തുടങ്ങി നിരവധിപേർ സംബന്ധിച്ചു.
