
പ്രതിദിനം ശരാശരി 426 പേര്‍ രാജ്യത്ത് റോഡ് അപകടങ്ങളില്‍ മരിക്കുന്നതായി നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ റിപ്പോര്‍ട്ടുകള്‍. കുണ്ടും കുഴിയും നിറഞ്ഞ പാതകളും നിയമം ലംഘിച്ചും ട്രാഫിക് സിഗ്നലുകള്‍ തെറ്റിച്ചും മദ്യപിച്ചും അമിതവേഗതയിലും ഉള്ള ഡ്രൈവിങ്ങും മൂലം രാജ്യത്തെ റോഡുകള്‍ കുരുതിക്കളമായി മാറിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ റോഡപകടങ്ങളില്‍ മരിച്ചത് 1.55 ലക്ഷം പേരാണ്. എയര്‍ബാഗുകള്‍ ഇല്ലാത്തതും സീറ്റ് ബെല്‍റ്റ് ധരിക്കാത്തത്തും മൂലം നിരവധി അപകടങ്ങളാണ് രാജ്യത്ത് നടക്കുന്നത്. യാത്രക്കാരുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി 2022 ഒക്ടോബര്‍ മുതല്‍ എട്ട് യാത്രക്കാര്‍ക്ക് സഞ്ചരിക്കാവുന്ന മോട്ടോര്‍ വാഹനങ്ങളില്‍ കുറഞ്ഞത് ആറ് എയര്‍ബാഗുകളെങ്കിലും നല്‍കുന്നത് കാര്‍ നിര്‍മ്മാതാക്കള്‍ക്ക് നിര്‍ബന്ധമാക്കുമെന്ന് ഈ വര്‍ഷം ആദ്യം റോഡ് ഗതാഗത മന്ത്രാലയം അറിയിച്ചിരുന്നു.

എന്നാല്‍ ചെലവ് കൂടും എന്നാരോപിച്ച് ഇതിനെതിരേ പ്രമുഖ വാഹന നിര്‍മ്മാതാക്കള്‍ രംഗത്ത് വന്നിരുന്നു.
കഴിഞ്ഞ ദിവസം പ്രമുഖ വ്യവസായിയും ടാറ്റാ സണ്‍സ് മുന്‍ ചെയര്‍മാനുമായ സൈറസ് മിസ്ത്രിയുടെ അപകട മരണത്തിന് കാരണമായത് സീറ്റ് ബെല്‍റ്റ് ധരിക്കാതിരുന്നത് മൂലമാണ്. കാറുകളുടെ പിന്‍സീറ്റില്‍ ഇരിക്കുന്നവരും നിര്‍ബന്ധമായി സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന് നിയമം ഉണ്ടെകിലും ആരും പാലിക്കാറില്ല.
മിസ്ത്രിയുടെ മരണത്തിൻ്റെ പശ്ചാത്തലത്തില്‍ പരിശോധന ശക്തമാക്കാന്‍ ഗതാഗത മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരളത്തില്‍ മത്സര ബൈക്കോട്ടത്തില്‍ സമീപകാലത്തായി ഒട്ടേറെ ജീവനുകള്‍ പൊലിഞ്ഞിട്ടുണ്ട്. അശ്രദ്ധമൂലമുണ്ടാകുന്ന അപകടങ്ങളാണ് ഏറെയും. വാഹനം ഒരാളെ ഇടിച്ചിട്ടുകഴിഞ്ഞാല്‍ രക്ഷപ്പെടുത്താന്‍ ശ്രമിക്കാതെ ഓടിച്ചുപോകുന്നതുമൂലമുള്ള മരണങ്ങളും ഏറെയാണ്.
