27.15 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി

  • Post category:news
  • Reading time:2 mins read
You are currently viewing 27.15 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി

കാസർകോട്/ കണ്ണൂർ: കാസര്‍കോട് ലോകസഭാ മണ്ഡലത്തില്‍ 27.15 കോടി രൂപ പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കുക വഴി സംസ്ഥാനത്ത് ഏറ്റവും മുന്നില്‍ നില്‍ക്കുന്ന രണ്ട് മണ്ഡലങ്ങളിലൊന്നായി മാറിയതായി ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന പി. കരുണാകരന്‍ എം.പിയുടെ പ്രാദേശിക വികസന നിധി അവലോകന യോഗത്തില്‍ വിലയിരുത്തി. എം.പി. നിര്‍ദ്ദേശിച്ച 497 പദ്ധതികളില്‍ 415 പ്രവര്‍ത്തികള്‍ക്ക് ഇതിനകം അനുമതി നല്‍കിയതായും 295 പദ്ധതികള്‍ പൂര്‍ത്തീകരിച്ചതായും 120 പ്രവര്‍ത്തികളുടെ നിര്‍വ്വഹണം നടന്നു വരുന്നതായും യോഗം വിലയിരുത്തി. ഇതില്‍ 4.45 കോടി രൂപയുടെ പ്രവര്‍ത്തികള്‍ പട്ടികജാതി/പട്ടികവര്‍ഗ്ഗ മേഖലകളില്‍ അനുവദിച്ചതായും യോഗത്തില്‍ അറിയിച്ചു. ഇതുവരെ ആകെ 20.77 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്.

ജില്ലയില്‍ 95-ഓളം റോഡുകളും അനുബന്ധ പ്രവര്‍ത്തികളും, സ്‌കൂളുകള്‍ക്കും വായനശാലകള്‍ക്കുമായി 36 ഓളം കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തികളും, 27 സ്‌കൂളുകള്‍ക്ക് വാഹനവും, 88 സ്‌കൂളുകള്‍ക്ക് കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും, പട്ടിക ജാതി പട്ടിക വര്‍ഗ്ഗ മേഖലകളില്‍ റോഡുകള്‍, കുടിവെള്ള പദ്ധതികള്‍ എന്നിവ ഉള്‍പ്പെടെ 50 പദ്ധതികള്‍ക്കും, ഭിന്നശേഷികാര്‍ക്കായി 7 പദ്ധതികള്‍ക്കും, 3 ഹൈമാസ്റ്റ് ലൈറ്റുകള്‍, ബസ് കാത്തിരിപ്പ് കേന്ദ്രം തുടങ്ങിയവയ്ക്കും ഭരണാനുമതി നല്‍കി. അനുവദനീയമായ തുകയ്ക്കനുസരിച്ച് എം.പി. നിര്‍ദ്ദേശിച്ച മുഴുവന്‍ പദ്ധതികള്‍ക്കും ഭരണാനുമതി നല്‍കിയതായി അസി. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ നിനോജ് മേപ്പടിയത്ത് യോഗത്തില്‍ അറിയിച്ചു.

കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ നിര്‍വ്വഹണം നടന്നുവരുന്ന പ്രവര്‍ത്തികള്‍ക്ക് 5 കോടി രൂപ കേന്ദ്ര സര്‍ക്കാരില്‍ നിന്നും അടിയന്തിരമായി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചതായി യോഗത്തില്‍ അറിയിച്ചു. പൂര്‍ത്തിയായ പ്രവര്‍ത്തികളുടെ ബില്ലുകള്‍ അടിയന്തിരമായി തയ്യാറാക്കി നല്‍കുന്നതിനും പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ മേഖലകളില്‍ എം.പി നിര്‍ദ്ദേശിച്ച പദ്ധതികളുടെ എസ്റ്റിമേറ്റ് മുന്‍ഗണനാടിസ്ഥാനത്തില്‍ തയ്യാറാക്കി നല്‍കുന്നതിനും കുടിവെള്ള പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കി പ്രാവര്‍ത്തികമാക്കാനും നിലവില്‍ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച പദ്ധതികളില്‍ സേവിഗ്‌സ് ഇനത്തില്‍ ബാക്കിയുള്ള തുക അടിയന്തിരമായി റിപ്പോര്‍ട്ട് ചെയ്യാനും യോഗം നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

എം.പി ഫണ്ട് വിനിയോഗത്തില്‍ മികച്ച നേട്ടം കൈവരിക്കാന്‍ കഴിഞ്ഞതായി യോഗം വിലയിരുത്തി. എം.പി ഫണ്ട് വിനിയോഗത്തില്‍ മികച്ച നേട്ടം കൈവരിക്കുന്നതില്‍ ഉല്‍സാഹിച്ച എല്ലാ നിര്‍വ്വഹണ ഉദ്യോഗസ്ഥരെയും എം.പി അഭിനന്ദിച്ചു. കഴിഞ്ഞ 5 വര്‍ഷം ലഭിച്ച പിന്‍തുണയ്ക്കും സഹകരണത്തിനും എം.പി നന്ദി പറഞ്ഞു. പി. കരുണാകരന്‍ എം പി, ഫൈനാന്‍സ് ഓഫീസര്‍ സതീശന്‍ കെ. എന്നിവരും വിവിധ നിര്‍വ്വഹണ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

0Shares