മുംബൈ: സ്കൂള്‍ ഉച്ച ഭക്ഷണത്തില്‍ പാമ്പിൻ്റെ അവശിഷ്ടം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര വിദ്യാഭ്യാസ വകുപ്പ്. മഹാരാഷ്ട്രയിലെ നാന്ദേഡിലുള്ള ഗാര്‍ഗവന്‍ ജില്ലാ പരിഷത്ത് പ്രൈമറി സ്കൂളിൽ ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. കുട്ടികള്‍ക്ക് ഭക്ഷണം വിളമ്പാൻ തുടങ്ങുന്നതിന് മുമ്പ് ജീവനക്കാരൻ പാത്രത്തില്‍ സംശയകരമായ സഹചര്യത്തിൽ ഒരു വസ്തു കണ്ടതാണ് നൂറുകണക്കിന് കുട്ടികളുടെ ജീവൻ അപായം കൂടാതെ രക്ഷിക്കാനായത്. പാത്രത്തിൽ കണ്ട വസ്തു വിശദമായി മറ്റു ജീവനക്കാരും ചേർന്ന് പരിശോദിച്ചതോടെയാണ് പാമ്പിൻ്റെ അവശിഷ്ടമാണെന്ന് മനസ്സിലായത്. ഇതോടെ ഭക്ഷണവിതരണം നിർത്തിവെച്ചു. സംഭവം അറിഞ്ഞ ജില്ലാ വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
പ്രാദേശിക സംഘടനയ്ക്കാണ് സ്കൂളില്‍ ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനുള്ള ചുമതല സ്കൂള്‍ കമ്മിറ്റി നല്‍കിയിരിക്കുന്നത്. അതിനാൽ വിഷയം ഗൗരവപ്പൂർവം കാണുകയാണ്. ഒന്ന് മുതല്‍ നാല് വരെയുള്ള ക്ലാസുകളിലായി ഏകദേശം എണ്‍പതോളം കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട്. അവരുടെ ജീവൻ അപകടത്തിലാവാത്ത ആശ്വാസത്തിലാണ് വിദ്യാഭ്യാസ വകുപ്പ്. ഡി.ഇ.ഒയുടെ നേതൃത്വത്തില്‍ സ്കൂളുകളിലും പരിശേധന നടത്തുന്നതിനായി ഒരു അന്വേഷണ സംഘത്തെ തന്നെ നിയമിച്ചിട്ടുണ്ട്. അവരുടെ റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കും. മുൻകരുതൽ നടപടി എല്ലാ സ്കൂളുകളിലും നടപ്പിലാക്കുമെന്നും ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ പ്രശാന്ത് ദിഗ്രാസ്കര്‍ പറഞ്ഞതായും വാര്‍ത്താ ഏജന്‍സിയായ IAN റിപ്പോർട്ട് ചെയ്തു.
സ്കൂളിൽ ഉച്ചഭക്ഷണം വിളമ്പുമ്പോൾ കിട്ടിയത് പാമ്പിൻ്റെ അവശിഷ്ടം; ഉടൻ ഭക്ഷണ വിതരണം നിർത്തിവെച്ചതിനാൽ വലിയ ദുരന്തം ഒഴിവായി; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്