തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കടകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലേക്ക്. സൗജന്യ അരി വിതരണം ചെയ്ത വകയില്‍ നല്‍കാനുളള പണം സര്‍ക്കാര്‍ നല്‍കാത്തതിനെത്തുടർന്നാണ് കടയുടമകൾ ദുരിതത്തിലായത്. കഴിഞ്ഞ ഒൻപതു മാസത്തെ കമ്മിഷന് കുടിശികയിനത്തില്‍ നൂറു കോടിയിലേറെയാണ് ചെറുകിട റേഷന്‍ കടയുടമകള്‍ക്ക് സര്‍ക്കാര്‍ നല്‍കാനുളളത്. ഭക്ഷ്യഭദ്രതാ നിയമം നടപ്പിലാക്കിയതിന് ശേഷം സൗജന്യ റേഷന്‍ വിതരണം മാത്രമാണ് നടക്കുന്നത്. അതോടെ റേഷന്‍ വ്യാപാരികളുടെ വരുമാനം തീരെ കുറഞ്ഞു.

അതോടൊപ്പം സർക്കാരിന്റെ ഈ ഇരുട്ടടി കൂടിയായതോടെ കടയുടമകൾ കഷ്ടത്തിലായി. സര്‍ക്കാര്‍ നല്‍കാനുളള മുഴുവൻ കുടിശ്ശികയും നല്‍കാതെ റേഷന്‍ കടകളുടെ പ്രവര്‍ത്തനവുമായി മുന്നോട്ട് പോകാനാകില്ലെന്ന നിലപാടിലാണ് റേഷന്‍ വ്യാപാരികള്‍. അനുകൂലമായൊരു തീരുമാനം ഉടനുണ്ടായില്ലെങ്കില്‍ റേഷന്‍ ഷോപ്പുകള്‍ അടച്ചു പൂട്ടുക മാത്രമാണ് മുന്നിലുളള വഴിയെന്നും കടയുടമകള്‍ മുന്നറിയിപ്പു നല്കുന്നു.
