
ശബരിമല ക്ഷേത്രത്തിലെ യുവതീപ്രവേശത്തിലെ നിലപാടിനെചൊല്ലി ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ. പി ശശികലയും ‘റെഡി ടു വെയിറ്റ‌്’ വക്താവ‌് പത്മപിള്ളയും പരസ്യ ഏറ്റുമുട്ടലിൽ. ശബരിമല സംഘപരിവാറിന്‍റെ രാഷ്ട്രീയ അടവുനയം മാത്രമായിരുന്നെന്ന‌് വിമർശിച്ച തങ്ങളുടെ വായ‌്മൂടിക്കെട്ടാമെന്ന‌് ശശികല കരുതേണ്ടെന്ന‌് പത്മപിള്ള തുറന്നടിച്ചു.

റെഡി ടു വെയ‌്റ്റ‌് ക്യാമ്പെയിന‌് ആചാരസംരക്ഷണ സമിതിയുമായി ഒരു ബന്ധവുമില്ലെന്നും ശബരിമലപ്രക്ഷോഭത്തിൽ ഈ സംഘടന തങ്ങൾക്കൊപ്പമില്ലെന്നുമാണ‌് ശശികല വിമർശിച്ചത‌്.
ശബരിമല പ്രക്ഷോഭത്തിൽ റെഡി ടു വെയ‌്റ്റ‌് പങ്കെടുത്തിട്ടില്ല എന്ന‌് പറയാൻ ശശികലയ‌്ക്ക‌് അധികാരമില്ലെന്ന‌് ഫെയ‌്സ‌്ബുക്കിലൂടെ പത്മപിള്ള തിരിച്ചടിച്ചു. താനുൾപ്പെടെയുള്ള അയ്യപ്പഭക്തരുടെ വികാരങ്ങളും ആകാംക്ഷയും പലരീതിയിൽ ഉയർത്തിപ്പിടിച്ചാണ‌് പ്രക്ഷോഭവും തെരഞ്ഞെടുപ്പ‌് പ്രചാരണവും നടത്തിയത‌്. എൻ.എസ‌്എസും മറ്റും നടത്തിയ നാമജപ ഘോഷയാത്രകളും തൃണവൽക്കരിക്കാൻ ശശികലയ‌്ക്ക‌് ആരാണ‌് അധികാരം കൊടുത്തത‌്. പോലീസുമായി നേരിട്ടുള്ള ഏറ്റുമുട്ടൽമാത്രമേ ശശികല പ്രക്ഷോഭമായി കൂട്ടുന്നുള്ളോയെന്നും പത്മപിള്ള ചോദിച്ചു.
ശബരിമലയിൽ പ്രവർത്തകരെ ബൂട്ടിന്‍റെ ചവിട്ട‌് കൊള്ളിച്ചത‌് ആചാര സംരക്ഷണത്തിനല്ല, മറിച്ച‌് പിണറായി വിജയനെ എതിർക്കാൻവേണ്ടി മാത്രമാണെന്നും ശബരിമല ഒരു വോട്ട‌്ബാങ്ക‌് രാഷ്ട്രീയം മാത്രമായിരുന്നെന്നും അവർക്ക‌് ഇത്ര ഭംഗിയായി തങ്ങളെ മുതലെടുക്കാൻ കഴിഞ്ഞു എന്ന‌് ഓർക്കുമ്പോൾ ആത്മനിന്ദ തോന്നുന്നുവെന്നും പത്മപിള്ള നേരത്തേ പറഞ്ഞിരുന്നു. ഇതോടെയാണ‌് ഒരുവിഭാഗം ആര്‍.എസ്.എസ് അനുകൂലികളും ആചാരസംരക്ഷണ സമിതിയിലെ ഒരുവിഭാഗവും തമ്മിൽ സാമൂഹ്യമാധ്യമങ്ങളിൽ ഏറ്റുമുട്ടൽ തുടങ്ങിയത‌്.
യുവതീപ്രവേശത്തെ അനുകൂലിച്ച ആര്‍.എസ്.എസ് മുൻ അഖിലേന്ത്യാ ബൗദ്ധിക‌് പ്രമുഖ‌് ആർ. ഹരിക്കെതിരെ എതിർവിഭാഗം രംഗത്ത‌് എത്തിയിരുന്നു. ശബരിമലയിൽ യുവതികൾ പ്രവേശിക്കണം എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ‌് ഹരി. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ആർ. വി ബാബുവും യുവതീപ്രവേശത്തെ അനുകൂലിച്ച‌് ഫേസ്ബുക്കില്‍ കുറിപ്പിട്ടിരുന്നു.
