
ഒരു മാസം നീണ്ട പ്രചാരണത്തിനൊടുവിൽ പാലായില്‍ വോട്ടെടുപ്പ് തുടങ്ങി. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മാണി സി. കാപ്പന്‍ കാണാട്ടുപാറ 119 ആം ബൂത്തില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി. പാലായില്‍ മാറ്റമുണ്ടാകും എന്നാണു മാണി സി. കാപ്പന്‍റെ പ്രതികരണം. രാവിലെ ഏഴ് മുതൽ വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. ബൂത്തുകള്‍ക്ക് മുന്നില്‍ രാവിലെ മുതല്‍ നീണ്ട നിര. 176 പോളിംഗ് ബൂത്തുകളും സജ്ജമാണ് .

കുടുംബത്തോടൊപ്പം എത്തിയാണ് മാണി സി. കാപ്പന്‍ വോട്ട് ചെയ്തത്.ഒന്നാമത് വോട്ട് ചെയ്തത് ഒന്നാമതാകാന്‍ പോകുന്നതിന്‍റെ സൂചനയാണെന്നും കെ. എം മാണിക്ക് ശേഷം പാലായെ മറ്റൊരു മാണി നയിക്കുമെന്നും മാണി സി. കാപ്പന്‍ പറഞ്ഞു . വോട്ടെണ്ണല്‍ ദിവസം ഇന്നത്തെ സന്തോഷത്തോടെ തന്നെ പ്രതികരിക്കും. 78 ശതമാനം വോട്ടിംഗ് നടക്കുമെന്നും മാണി സി. കാപ്പന്‍റെ പ്രവചനം നടത്തി. പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് വോട്ട് രേഖപ്പെടുത്തി. പാലാ സെന്‍റ് തോമസ് ഹയര്‍ സെക്കന്‍ററി സ്കൂളിലെ ബൂത്തിലാണ് ബിഷപ്പ് വോട്ട് ചെയ്‍തത്. ഒരു സ്ഥാനാര്‍ത്ഥിയോടും അടുപ്പവും അടുപ്പക്കൂടുതലുമില്ലെന്ന് ബിഷപ്പ് പറഞ്ഞു .
