കാസർകോട്: ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് പതിനേഴുകാരനായ പ്ലസ്ടു വിദ്യാര്‍ത്ഥിക്ക് ദാരുണ അന്ത്യം. കാസർകോട് പെര്‍ളടുക്കം സ്വദേശിയായ കുമാരന് – ശാന്ത ദമ്പതികളുടെ മകൻ ശരത്താണ് മരിച്ചത്. പൊയ്നാച്ചി അഞ്ചാം മൈലില്‍ ബുധനാഴ്ച രാവിലെയായിരുന്നു അപകടം. കുട്ടുകാരനോടപ്പം ബൈക്കിൽ യാത്ര ചെയ്യുമ്പോൾ ഓട്ടോ റിക്ഷയുമായി കൂട്ടിയിടിച്ചാണ് അപകടം.
കൂടെയുണ്ടായിരുന്ന ഉല്ലാസ് എന്ന യുവാവിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശരത്തിൻ്റെ തലക്ക് ഗുരുതരമായി പരിക്കേറ്റതിനാൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുണ്ടംകുഴി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ് ശരത്ത്. അപകട വർത്തയറിഞ്ഞ മലയോരം ഒന്നടങ്കം സംഘടത്തിലായിരുന്നു. അതിനിടെയാണ് ആശുപത്രിയിൽ നിന്നും മരണവർത്തയെത്തിയത്.
സ്കൂളിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും അപകടമരണം താങ്ങാനാവാത്ത നൊമ്പരമായി മാറി. കുണ്ടംകുഴി സ്കൂളിൽ നടപ്പാക്കുന്ന സ്റ്റെപ്സ് പരിപാടിയുടെ ഭാഗമായി ജനവരി 5ാം തീയ്യതി മുതൽ ഗ്രന്ഥാലയത്തിൽ എല്ലാ ദിവസവും വായനാ ക്ലാസ്സിൽ കൃത്യസമയത്തെത്തുന്ന വിദ്യാർത്ഥിയായിരുന്നു. ശരത്തിന്റെ വിയോഗത്തോടെ കുടുംബത്തിന് നഷ്ടപ്പെട്ടത് ആകെയുണ്ടായിരുന്ന ആൺതരിയാണ്.