കാസര്‍കോട്: നഗരത്തിലെ എം.ജി റോഡ് ജനറല്‍ ആശുപത്രി മുതല്‍ പുതിയ ബസ് സ്റ്റാന്റ് സര്‍ക്കിള്‍ വരെ റോഡ് വാട്ടര്‍ അതോറിറ്റിക്ക് വേണ്ടി വെട്ടിപൊളിച്ച ഭാഗം ഒരാഴ്ചക്കകം നന്നാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍. ഇതിനായ് ടെണ്ടര്‍ വിളിച്ചുകഴിഞ്ഞിരിക്കുകയാണ്. ഈമാസം 10 കഴിയുന്നതോടെ റോഡിലെ കുഴിയടക്കുമെന്ന് പി.ഡ.ബ്ല്യൂ.ഡി അധികൃതര്‍ ചാനല്‍ ആര്.ബി ഡോട്ട്കോമിന് ഉറപ്പു നല്കി. റോഡിലെ ദുരവസ്ഥ സംബന്ധിച്ച് ചാനല്‍.ആര്.ബി ഡോട്ട്കോം വിശദമായ വാര്‍ത്ത നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് അധികതര്‍ പുതിയ ടെണ്ടര്‍ വിളിച്ചത്. ഒന്നരമാസം മുമ്പാണ് വാട്ടര്‍ അതോറിറ്റിക്കുവേണ്ടി നഗരത്തിലെ എം.ജി റോഡ് ജനറല്‍ ആശുപത്രി മുതല്‍ പുതിയ ബസ് സ്റ്റാന്റ് സര്‍ക്കിള്‍ വരെ റോഡ് വെട്ടിപ്പൊളിച്ചത്.
കരാറുകാരന് ഏറ്റടുത്ത പണി അലക്ഷ്യമായി ചെയ്തതിനാല്‍ വാഹന യാത്രക്കാരും വ്യാപാരികളും ഒരുപോലെ ദുരിതത്തിലായിരുന്നു. റോഡ് വെട്ടിപൊളിക്കുന്നതിന് പൊതുമരാമത്ത് ഉദ്ദ്യോഗസ്ഥരാണ് അനുമതി നല്‍കിയത്. എന്നാല്‍ പൈപ്പ് കുഴിച്ചുമൂടുന്ന പണി പൂര്‍ത്തിയായിട്ടും റോഡ് നന്നാക്കുന്ന പ്രവര്‍ത്തി വൈകുകയാണ് ഉണ്ടായത്. സാധാരണ റോഡ് വെട്ടിപ്പൊളിച്ചാല്‍ ഉടനെ തന്നെ താല്‍ക്കാലിക ക്രമീകരണം നടത്തേണ്ടതുണ്ട്. മണ്ണ് കൊണ്ട് മൂടിയാണ് നന്നാക്കുക. പിന്നീട് പി.ഡബ്ല്യൂഡി ടാറിട്ട് നന്നാകുകയാണ് വേണ്ടത്. ഇതിനായി വാട്ടര്‍ അതോറിറ്റി തുക കെട്ടിവക്കുന്നുണ്ട്.
ഇവിടെ ഇരു വകുപ്പുകളും കടുത്ത അനാസ്ഥയുണ്ടായത്. കരാറുകാരന് മണ്ണിട്ട് ഗതാഗതയോഗ്യമാക്കിയെങ്കിലും ഇടക്ക് വന്ന മഴ കാരണം ഈ ഭാഗങ്ങളില്‍ വലിയ ഗര്‍ത്തം രൂപപെടുകയാണുണ്ടായത്. വെട്ടിപൊളിച്ച ഭാഗത്ത് കോണ്‍ക്രീറ്റ് ചെയ്ത് റോഡ് ഗതാഗത യോഗ്യമാക്കാനുള്ള പ്രവര്‍ത്തി ചെയ്യാത്തതാണ് ഇപ്പോഴത്തെ ഈ ദുരവസ്ഥയ്ക്ക് കാരണം. ഇതോടെ വ്യാപാരികളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് ചാനല്‍.ആര്.ബി ഡോട്ട്കോം സംഭവം വാര്‍ത്തയാക്കിയതും അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയതും. ഇതോടെ അധികൃതര്‍ നടപടി ക്രമങ്ങള്‍ വേഗത്തിലാക്കുകയായിരുന്നു.
വാട്ടര്‍ അതോറിറ്റി വെട്ടിപ്പൊളിച്ച റോഡ് ഒരാഴ്ചക്കകം നന്നാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ്; കരാറുകാരൻ്റെ അനാസ്ഥയാണ് നഗരത്തിലെ റോഡിൻ്റെ ദുരവസ്ഥയ്ക്ക് കാരണമെന്നും അധികൃതര്‍