കാസർകോട്: വനിതാ മതിലിനിടെ ചേറ്റുകുണ്ടിൽ അക്രമം അഴിച്ചുവിട്ട നാല് ബി.ജെ.പി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റുചെയ്തു. സ്ഥലത്ത് സംഘർഷം ഉണ്ടാക്കുകയും അതിനിടെ മാധ്യമ പ്രവർത്തകരെയും പോലീസിനെയും ആക്രമിക്കുകയും ചെയ്ത ചേറ്റുകുണ്ടിലെ മധു (45), കീക്കാനത്തെ രഞ്ജിത്ത് (31) എന്നിവരെയാണ് ബേക്കൽ പോലീസ് അറസ്റ്റു ചെയ്തത്. ഇവരെ കൂടാതെ പോലീസിനെ അക്രമിച്ച കേസില്‍ ചേറ്റുകുണ്ടിലെ ബാബുരാജ് (35). കീക്കാനത്തെ ഗിരീഷ് (26) എന്നിവരെയും അറസ്റ്റുചെയ്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ നാലു പേരെയും റിമാന്‍ഡ് ചെയ്തു.
ജനുവരി ഒന്നിനാണ് ചേറ്റുകുണ്ടില്‍ വനിതാ മതിലിനിടെ സി.പി.എം- ബി.ജെ.പി സംഘർഷമുണ്ടായത്. ഇതിനിടെ സ്ഥലത്തെത്തിയ മനോരമ ന്യൂസ് ചാനലിലെ റിപ്പോര്‍ട്ടര്‍ എ.ബി ശരത്ചന്ദ്രന്‍, ക്യാമറമാന്‍ ടി.ആര്‍ ഷാന്‍, 24 ന്യൂസ് ചാനല്‍ റിപ്പോര്‍ട്ടര്‍ ഷഹദ് റഹ് മാന്‍, ക്യാമറാമാന്‍ രഞ്ജു ജി.എന്‍.എഫ് എന്നിവരെയും സ്ഥലത്തുണ്ടായിരുന്ന പൊലീസിന് നേരെയും ഇവർ അക്രമം നടത്തി. മാധ്യമപ്രവർത്തകരുടെ വിലകൂടിയ ക്യാമറകൾ അടിച്ച് തകർക്കുകയും ചാനൽ ജീവനക്കാരെ മർദിക്കുകയും ചെയ്തു. മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ സി.പി.എം പ്രവര്‍ത്തകനായ അട്ടേങ്ങാനത്തെ സുകുമാരൻ (55)നെ നേരത്തെ പോലീസ് അറസ്റ്റുചെയ്തിരുന്നു.