
റായ്ച്ചൂര്‍(കർണാടക): കർണാടകയിലെ പ്രളയത്തിൽ ജനം ദുരിതം അനുഭവിക്കുമ്പോൾ അതെ പ്രളയം വെങ്കടേഷ് എന്ന പന്ത്രണ്ടുകാരനെ താരമാക്കിയിരിക്കുകയാണ്. കർണാടകയിലെ റായിച്ചുറിലാണ് സംഭവം.
തിമർത്തു പെയ്യ്ത മഴയിൽ ദേവദുര്‍ഗ-യാദ്ഗിര്‍ റോഡിന് സമീപമുള്ള തടാകത്തിന് കുറുകെയുള്ള പാലത്തില്‍ വെള്ളം കയറി, ഇതോടെ അതുവഴിയുള്ള ഗതാഗതം സ്തംഭിച്ചു. ഈ സമയമാണ് അതുവഴി ഒരു ആംബുലൻസ് കടന്നുവന്നത്. ആംബുലൻസ് ഡ്രൈവർക്ക് അക്കരെ കടക്കാൻ വഴി അറിയാത്ത വിധം അപ്പോൾ വെള്ളം നിറഞ്ഞിരുന്നു. ആ സമയമാണ് വെങ്കിടേഷ് എന്ന പന്ത്രണ്ടുകാരൻ പാലത്തിലേക്ക് നടന്ന നീങ്ങുകയും ആംബുലന്‍സ് ഡ്രൈവറോട് തന്നെ പിന്തുടരാന്‍ ആവശ്യപ്പെടുകയും ചെയ്തത്. കുത്തിയൊലിക്കുന്ന മഴവെള്ള പാച്ചലിൽ പാലത്തിൽ കയറുന്നത് അപകടമാണെന്ന് സുഹൃത്തുക്കളും അവിടെ കൂടി നിന്നവരും മുന്നറിയിപ്പ് നൽകിയെങ്കിലും വെങ്കിടേഷ് പിന്മാറിയില്ല. യുവതിയുടെ മൃതദേഹവുമായി പോകുകയായിരുന്നു ആംബുലന്‍സ്. ആറ് കുട്ടികളും ആംബുലന്‍സിലുണ്ടായിരുന്നു. വെങ്കിടേഷിൻ്റെ നിർദേശ പ്രകാരം ആംബുലൻസ് സുരക്ഷിതമായി അക്കരെ കടക്കുകയും ചെയ്തു. ഇതിൻ്റെ ഫോട്ടോ വൈറലായതോടെ പന്ത്രണ്ടുകാരനായ വെങ്കിടേഷ് ഇപ്പോൾ താരമായിരിക്കുകയാണ്.

‘ഞാന്‍ ചെയ്തത് വലിയ കാര്യമാണോ എന്നൊന്നും അറിയില്ല. ആ ഡ്രൈവറെ സഹായിക്കണം എന്നേ ഉണ്ടായിരുന്നുള്ളൂ. ധീരത എന്നൊക്കെ പറയുന്നത് എന്താണെന്ന് അറിയില്ല” വെങ്കിടേഷ് പറയുന്നു. കര്‍ഷക കുടുംബാംഗമായ ഈ ആറാം ക്ലാസുകാരൻ നന്നായി നീന്തൽ അറിയാവുന്ന കുട്ടിയാണ്. ഒരു വര്‍ഷം മുമ്പ് പുഴയില്‍ വീണ ഒരു സ്ത്രീയെ വെങ്കടേഷ് രക്ഷപ്പെടുത്തിയിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു. സംഭവം വൈറലായതോടെ സംസ്ഥാന ധീരതാ അവാര്‍ഡിനായി വെങ്കടേഷിനെ ശുപാര്‍ശ ചെയ്യുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
https://www.youtube.com/watch?v=joBdkdvNJgc
