
നടന്‍ ഷെയ്ന്‍ നിഗത്തിനെതിരെ വധഭീഷണി മുഴക്കിയെന്ന ആരോപണത്തില്‍ വിശദീകരണവുമായി നിര്‍മ്മാതാവ് ജോബി ജോര്‍ജ്. ഷെയ്നെ ഭീഷണിപ്പെടുത്തിയിട്ടില്ല . 4.82 കോടി മുടക്കി എടുക്കുന്ന ചിത്രമാണ് വെയില്‍. ഇതിന്‍റെ ബാക്കി ചിത്രീകരണത്തില്‍ നിന്നും ഷെയ്ന്‍ ഒഴിഞ്ഞുമാറുകയാണ്. ഇപ്പോള്‍ പ്രതിഫലം കൂട്ടിചോദിക്കുന്നു. 30 ലക്ഷം നല്‍കി. ഇപ്പോള്‍ 40 ലക്ഷം വേണമെന്നാണ് പറയുന്നത്.

ഷെയ്ന്‍ കാരണം ചിത്രത്തിലെ നായികയുടെ പഠിപ്പ് മുടങ്ങിയെന്നും നിര്‍മ്മാതാവ് ആരോപിക്കുന്നു. നിര്‍മ്മാതാക്കളുടെ സംഘടനയ്ക്ക് താനും പരാതി നല്‍കിയിട്ടുണ്ടെന്നും ജോബി ജോര്‍ജ് പറയുന്നു. ഗുഡ് വില്‍ എന്‍റര്‍ടെയ്മെന്‍റ് ഉടമ ജോബി നിര്‍മ്മിക്കുന്ന വെയില്‍ എന്ന ചിത്രത്തിലെ നായകനാണ് ഷെയ്ന്‍ നിഗം. കഴിഞ്ഞ ദിവസമാണ് നിര്‍മ്മാതാവില്‍ നിന്നും വധഭീഷണി നേരിടുന്ന കാര്യം ഷെയ്ന്‍ വ്യക്തമാക്കിയത്. പിന്നീട് ഇത് സോഷ്യല്‍ മീഡിയയിലെ ലൈവ് വീഡിയോയിലൂടെ യുവനടന്‍ ആവര്‍ത്തിച്ചു.
സംഭവത്തില്‍ താര സംഘടന അമ്മയ്ക്ക് പരാതി നല്‍കിയിരിക്കുകയാണ് ഷെയ്ന്‍. ഇതിനിടയിലാണ് നിര്‍മ്മാതാവ് സംഭവത്തില്‍ വിശദീകരണവുമായി വരുന്നത്. സിനിമയുടെ ആദ്യ ഷെഡ്യൂൾ കഴിഞ്ഞ ശേഷം മറ്റൊരു ചിത്രമായ ‘കുർബാനി’ക്കുവേണ്ടി പിന്നിലെ മുടി വെട്ടിയതിനെ തുടർന്ന് വെയിലിന്‍റെ ഷൂട്ടിങ് മുടക്കാനാണ് ഇത് ചെയ്തതെന്ന് ആരോപിച്ചാണ് നിർമാതാവ് വധഭീഷണി മുഴക്കിയതെന്നാണ് ഷെയ്ൻ നിഗത്തിന്‍റെ ആരോപണം.
