
ശക്തമായ മഴയെയും മണ്ണിടിച്ചിലിനെയും തുടർന്ന് ഖനനത്തിന് ഏർപ്പെടുത്തിയ താൽകാലിക വിലക്ക് കേരളാ സർക്കാർ പിൻവലിച്ചു. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് മൈനിങ് ആൻഡ് ജിയോളജി വകുപ്പ് മേധാവി പുറപ്പെടുവിച്ചു. 14 ജില്ലകൾക്കും വേണ്ടിയാണ് മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഉത്തരവിറക്കിയത്.

ഖനനം മൂലമുള്ള ദുരന്ത സാധ്യത ഒഴിവാക്കുന്നതിനാണ് വീട്, കെട്ടിട നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സാധാരണ മണ്ണ് നീക്കം ചെയ്യുന്നത് അടക്കമുള്ള എല്ലാവിധ ഖനന പ്രവർത്തനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയത്.
എന്നാല്‍ ഇപ്പോള്‍ അതിതീവ്ര മഴ കുറഞ്ഞ സാഹചര്യത്തിൽ കേരള ദുരന്തനിവാരണ അതോറിറ്റി എല്ലാവിധ ജാഗ്രതാ നിർദേശങ്ങളും പിൻവലിച്ച സാഹചര്യത്തിലും മണ്ണിലെ ഈർപ്പം കുറഞ്ഞതും കണക്കിലെടുത്താണ് വിലക്ക് നീക്കിയ ഉത്തരവ് പുറപ്പെടുവിച്ചത്.
