ജാതിയുടെയോ മതങ്ങളുടെയോ ഭാഷയുടേയോ പേരില്‍ വിധ്വേഷമുണ്ടാക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കരുത് -ജില്ലാ കളക്ടര്‍

  • Post category:news
  • Reading time:2 mins read
You are currently viewing ജാതിയുടെയോ മതങ്ങളുടെയോ ഭാഷയുടേയോ പേരില്‍ വിധ്വേഷമുണ്ടാക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കരുത് -ജില്ലാ കളക്ടര്‍

കാസർകോട്: തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റചട്ടം നിലവില്‍ വന്നതിൻ്റെ ഭാഗമായി രാഷ്ട്രീയ പാര്‍ട്ടികളോ, സ്ഥാനാര്‍ത്ഥികളോ ജാതിയുടെയോ മതങ്ങളുടെയോ ഭാഷയുടേയോ അടിസ്ഥാനത്തില്‍ ജനങ്ങള്‍ക്കിടയില്‍ വിധ്വേഷമുണ്ടാക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കരുതെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു പറഞ്ഞു. ജാതിയുടെയോ മതത്തിൻ്റെയോ പേരില്‍ വോട്ട് അഭ്യര്‍ത്ഥിക്കുകയോ, ഇലക്ഷന്‍ പ്രചാരണത്തിനായി ആരാധനാലയങ്ങള്‍ ഉപയോഗിക്കുകയോ ചെയ്യരുത്. രാഷ്ട്രീയ പാര്‍ട്ടികളോ സ്ഥാനാര്‍ത്ഥിയോ വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുകയോ പണമോ പാരിതോഷികമോ നല്‍കി സ്വാധീനിക്കാനോ, ആള്‍മാറാട്ടം പോലുള്ള അഴിമതി പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നതും പോളിംഗ് ബൂത്തിൻ്റെ 100 മീറ്റര്‍ പരിധിക്കകത്ത് വോട്ടെടുപ്പ് ദിവസം പ്രചരണം നടത്തുന്നതോ, വോട്ടെടുപ്പിന് 48 മണിക്കൂര്‍ മുന്‍പ് ഇലക്ഷന്‍ പ്രചരണം അവസാനിച്ചതിന് ശേഷവും പോളിംഗ് അവസാനിക്കുന്നതിന് മുന്‍പും പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുന്നതും മാതൃകാ പെരുമാറ്റചട്ടത്തിൻ്റെ ലംഘനമാണ്.

ഏതെങ്കിലും പൗരൻ്റെ സമാധാന ജീവിതത്തിന് ഭംഗം വരുന്ന പ്രവൃത്തികളില്‍ രാഷ്ട്രീയ പാര്‍ട്ടികളോ മത്സരാര്‍ത്ഥികളോ ഉള്‍പ്പെടരുത്. ഏതെങ്കിലും വ്യക്തിയുടേയോ സ്ഥാപനത്തിന്റെയോ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിലോ, ഭൂമിയിലോ, മതിലുകളിലോ കക്ഷികളുടെ അറിവോ സമ്മതമോ കൂടാതെ തങ്ങളുടെ തെരഞ്ഞടുപ്പ് പ്രചരണ സാധനങ്ങള്‍ രാഷ്ടീയ പാര്‍ട്ടികളോ മത്സരാര്‍ത്ഥിയോ പ്രദര്‍ശിപ്പിക്കരുത്. എതിര്‍ സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചരണം തടസപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളും എതിര്‍ സ്ഥാനാര്‍ത്ഥികളുടെ പ്രചരണ സാമഗ്രികള്‍ നശിപ്പിക്കുന്നതും മാതൃകാ പെരുമാറ്റ ചട്ടത്തിൻ്റെ ലംഘനമാണ്.

സ്ഥാനാര്‍ത്ഥികള്‍ തിരഞ്ഞെടുപ്പ് യോഗങ്ങള്‍, വാഹന പ്രചരണങ്ങള്‍ എന്നിവ നടത്തുന്നതിന് ബന്ധപ്പെട്ട അധികാരികളില്‍ നിന്നും രേഖാമൂലം അനുമതി വാങ്ങണം. ലൗഡ് സ്പീക്കര്‍ ഉപയോഗിച്ചുള്ള പ്രചരണങ്ങള്‍ രാത്രി 10 മണി മുതല്‍ രാവിലെ ആറ് വരെയുള്ള സമയങ്ങളില്‍ അനുവദീയമല്ല. സര്‍ക്കാര്‍ സ്ഥാപനങ്ങളോ, സര്‍ക്കാര്‍ പരിപാടികളോ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ഉപയോഗിക്കരുത്. സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളിലോ, പൊതുസ്ഥലങ്ങളിലോ പ്രചരണ സാമഗ്രികള്‍ സ്ഥാപിക്കുകയോ പ്രദര്‍ശിപ്പിക്കുകയോ ചെയ്യരുത്.

ഏപ്രില്‍ 23ന് നടക്കുന്ന തിരഞ്ഞെടുപ്പിന് മാര്‍ച്ച് 28 ന് ഗസറ്റഡ് വിജ്ഞാപനം പുറപ്പെടുവിക്കും. നോമിനേഷന്‍ സ്വീകരിക്കുന്ന അവസാന തീയ്യതി ഏപ്രില്‍ നാലും സൂക്ഷ്മ പരിശോധന ഏപ്രില്‍ അഞ്ചിനും നോമിനേഷന്‍ പിന്‍വലിക്കാനുള്ള അവസാന തീയ്യതി ഏപ്രില്‍ 8 മാണ്. ജില്ലയില്‍ സുഗമവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്തുന്നതിന് പെരുമാറ്റ ചട്ടം നടപ്പിലാക്കുന്നതിന്റെ ഭാഗമായി നിയമസഭ മണ്ഡല അടിസ്ഥാനത്തില്‍ പോലീസ് സംരക്ഷണത്തോടെയുള്ള വീഡിയോഗ്രാഫി അടങ്ങുന്ന 5 ആന്റി ഡീ ഫേസ്‌മെന്റ് സ്‌ക്വാഡുകള്‍ക്കും ജില്ലാതലത്തില്‍ ഒരു സ്‌ക്വാഡിനും രൂപം നല്‍കി. സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനും നിരീക്ഷിക്കാനും നിര്‍ദ്ദേശം നല്‍കുന്നതിനും ജില്ലാതലത്തില്‍ ഒരു ഉദ്യോഗസ്ഥനെ നിയമിച്ചിട്ടുണ്ട് . തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ മൊത്തം ചുമതല എ.ഡി.എംമ്മിന് ആയിരിക്കും.

0Shares