ചെങ്ങന്നൂര്‍ എം.എല്‍.എ കെ.കെ രാമചന്ദ്രന്‍ നായരുടെ മൃതദേഹം ഇന്നു വൈകീട്ടു സംസ്‌കരിക്കും; മുഖ്യമന്ത്രിയും വി.എസും അനുശോചിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing ചെങ്ങന്നൂര്‍ എം.എല്‍.എ കെ.കെ രാമചന്ദ്രന്‍ നായരുടെ മൃതദേഹം ഇന്നു വൈകീട്ടു സംസ്‌കരിക്കും; മുഖ്യമന്ത്രിയും വി.എസും അനുശോചിച്ചു

കോട്ടയം:  കെ.കെ.രാമചന്ദ്രന്‍ നായര്‍ എം.എല്‍.എയുടെ ശവസംസ്‌ക്കാരം തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് വീട്ടുവളപ്പില്‍. ചെന്നൈയില്‍ നിന്ന് എയര്‍ ആംബുലന്‍സില്‍ തിരുവനന്തപുരത്ത് എത്തിച്ച മൃതദേഹം തിങ്കളാഴ്ച രാവിലെ ഒമ്പതുമണിക്ക് നിയമസഭാ മന്ദിരത്തില്‍ പൊതുദര്‍ശനം. തുടര്‍ന്ന് വിലാപയാത്രയായി ചെങ്ങന്നൂരിലേക്ക്. പാര്‍ട്ടി ഓഫീസില്‍ പൊതുദര്‍ശനത്തിനു വച്ച ശേഷം വീട്ടിലേക്ക് വിലാപയാത്രയായി മൃതദേഹം എത്തിക്കും.ഞായറാഴ്ച പുലര്‍ച്ചെ നാലു മണിയോടെ ചെന്നൈയിലെ അപ്പോളോ ആശുപത്രയില്‍ വച്ചാണ് എം.എല്‍.എ മരിച്ചത്.
കരള്‍ രോഗത്തിനു ചികിത്സയിലായിരുന്നു. കെ.കെ രാമചന്ദ്രന്‍ നായര്‍ പഠന കാലയളവില്‍ തന്നെ രാഷ്ട്രീയ രംഗത്ത് എത്തിയിരുന്നു. ചെങ്ങന്നൂര്‍ ആല ഭാസ്‌കരവിലാസത്തില്‍ കരുണാകരന്‍ നായരുടെയും ഭാരതിയമ്മയുടെയും മകനായി 1952 ഡിസംബര്‍ ഒന്നിനാണ് കെ.കെ രാമചന്ദ്രന്‍ നായര്‍ ജനിക്കുന്നത്. എസ്.എഫ്.ഐയുടെ ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗമായിരുന്ന ലോ കോളജ് പഠനകാലത്ത് തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമായും ലോകോളജ് യൂണിയന്‍ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സിപിഎം ഏരിയ സെക്രട്ടറി, അഭിഭാഷകന്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിച്ച ശേഷമായിരുന്നു ചെങ്ങന്നൂരിന്റെ ജനപ്രതിനിധിയായു മാറി. മുന്‍ ബാര്‍ കൗണ്‍സില്‍ പ്രസിഡന്റ്, സി.പി.എം ചെങ്ങന്നൂര്‍ താലൂക്ക് യൂണിയന്‍ സെക്രട്ടറി, ഏരിയ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. വി.എസ് പക്ഷക്കാരാനായിരുന്ന രാമചന്ദ്രന്‍ ചെങ്ങന്നൂരില്‍ നിന്നാണ് നിയമസഭയിലേക്ക് 2001 ല്‍ ആദ്യമായി മത്സരിച്ചത്. അന്നു ശോഭന ജോര്‍ജിനോട് 1425 വോട്ടുകള്‍ പരാജയപ്പെട്ടു. പിന്നീട് കഴിഞ്ഞ നിയമസഭ തെരെഞ്ഞടുപ്പില്‍ 7,983 വോട്ടുകള്‍ കോണ്‍ഗ്രസിന്റെ പി.സി. വിഷ്ണുനാഥിനെ തോല്‍പ്പിച്ച് നിയമസഭയില്‍ എത്തി. മരണത്തില്‍ മുഖ്യമന്ത്രിയും വി.എസ് അച്ചുതാനന്ദനും അനുശോചിച്ചു. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തു വന്ന അദ്ദേഹത്തിന്റെ നിര്യാണം ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് വലിയ നഷ്ടമാണ്. അഭിഭാഷകനെന്ന നിലയിലും തന്റെ പ്രാഗത്ഭ്യം തെളിയിച്ച രാമചന്ദ്രന്‍ നായര്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ ഏവരുടെയും ആദരവ് പിടിച്ചുപറ്റിയ പൊതുപ്രവര്‍ത്തകനായിരുന്നു. കുടുംബാംഗങ്ങളോടൊപ്പം ദു:ഖം പങ്കിടുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു.

0Shares