
സൈഫുദ്ദിൻ കെ. മക്കോട്
ഏഴ് വർഷങ്ങൾക്കപ്പുറത്ത് ഏറെ പ്രിയങ്കരനായിരുന്ന സൗമ്യ സ്വഭാവത്തിന്റെ പ്രതീകമായിരുന്ന ചെമ്പിരിക്ക മംഗലാപുരം ഖാളിയായിരുന്ന സി.എം.അബ്ദുല്ല മൗലവി ദുരൂഹ സാഹചര്യത്തിൽ ചെമ്പിരിക്ക കടക്കകല്ലിന് സമീപം കടൽ തിരകൾക്കപ്പുറം മരണത്തിന് വിധേയമായി വീണു കിടക്കുന്ന കാഴ്ചയും സൂര്യ കിരണങ്ങളേറ്റ് തിളങ്ങിയ ആ മഹാ പണ്ഠിതന്റെ ജീവൻ നിലച്ച ശരീരവും ഒരു വേദനയായി ഇന്നും മനസ്സിലേറ്റി നടക്കുന്ന സമുദായം ഏറെ പ്രതീക്ഷയോടെയാണ് പുതിയ വെളിപ്പെടുത്തലുകളെ നോക്കി കാണുന്നത്.
ആദൂരിലെ സയ്യിദ് കുടുംബാംഗമായ് ഉമർ ഫാറൂക്ക് തങ്ങൾ 19.10.17 ന് വൈകുന്നേരം 8 മണിക്ക് മുളിയാർ കോട്ടൂർ സംസ്ഥാന പാതയിൽ അക്രമത്തിന് വിധേയമാകുന്ന തോടുകൂടിയാണ് നിലവിലെ പുതിയ വെളിപ്പെടുത്തലുകളുടെ നാടകീയ സംഭവങ്ങൾക്ക് തുടക്കമാവുന്നത്. 20. 10.17 ന് രാവിലെ മേൽവിഷയം ധരിപ്പിക്കുന്നതിന്റെ ഭാഗമായി ബഹു.ജില്ലാ പോലിസിനെ അദ്ദേഹം ബന്ധപ്പെട്ടെങ്കിലും, തിരക്കുകൾ കാരണം പോലിസ് ചീഫ് ഈ വിഷയം ഗൗരവമായി പരിഗണിച്ചില്ല എന്നതാണ് ഈ പ്രശ്നം പത്ര മാധ്യമങ്ങളിലൂടെ പ്രചരിക്കാൻ നിമിത്തമായത്.
രണ്ട് ദിവസം വരെ പോലിസ് ചീഫിനെ നേരിട്ട് കണ്ട് ഉള്ള തെളിവുകൾ നൽകാൻ ശ്രമം നടത്തിയെങ്കിലും മൂന്നാമത്തെ ദിവസമാണ് കാസര്‍കോട്ടെ പ്രാദേശിക ഓണ്‍ ലൈന്‍ പോര്‍ട്ടല്‍ ആയ ബിഗ് 14 യ്ക്കും, മലയാള മനോരമയക്കും തന്റെ കൈയിലുള്ള സംഭാഷണത്തിന്റെ സി.ഡി. കൈമാറുന്നതും കേരളീയ പൊതു സമൂഹം കാര്യം അറിയുന്നതും. പത്ര കോളങ്ങളിൽ പുതിയ വെളിപ്പെടുത്തൽ എന്ന രീതിയിൽ ഖാസിപ്രശ്നം വിവാദമായതോടു കൂടി ഫാറൂക്ക് തങ്ങൾ ചിത്രത്തിൽ നിന്നും അപ്രത്യക്ഷമാകുകയും, പുതിയ ഒരിത്തിരി അവതാരങ്ങൾ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നത് കാണുന്നത് ഏറെ കൗതുകരമാണ്.
ഒരു കാര്യം നമുക്ക് ഉറപ്പിച്ച് പറയാൻ കഴിയും, ഖാസി കേസ് ആരാലും ശ്രദ്ധിക്കപ്പെടാതെ വിസ്മൃതിയിലേക്ക് തള്ളപ്പെട്ട് കൊണ്ടിരിക്കുന്ന ഒരവസ്ഥയിലാണ്. ഫാറൂക്ക് തങ്ങളെന്ന സാമൂഹിക പ്രവർത്തകനും രാഷ്ട്രിയ കക്ഷി നേതാവ് കൂടിയായ ഫാറൂക്ക് തങ്ങളുടെ പ്രയത്നഫലമായി വീണ്ടും ഖാസി കേസ് തെരുവോരങ്ങളിൽ പ്രതിഷേധ അഗ്നിയായി പ്രതിഷേധ സംഗമങ്ങളായി ഉയർന്ന് വരാൻ നിമിത്തമായിട്ടുള്ളത്. ആയതിനാൽ എത്ര വലിയ പ്രക്ഷോഭ മാർച്ച് നടത്തിയാലും, അതിന് നിമിത്തമായ ഫാറൂക്ക് തങ്ങളെ നിഷ്പ്രഭമാക്കാൻ ശ്രമിക്കുന്നത് നാം നമ്മെ തന്നെ ഇകഴ്ത്തുന്നതിന് തുല്യമാണെന്ന് പറയാതിരിക്കാനാവില്ല. സമരങ്ങളും, സംഗമങ്ങളും, പ്രതിഷേധ മാർച്ചുകളും ഗ്രാമാഗ്രാമാന്തരങ്ങളിൽ സമരജ്വാലകളായി കത്തിജ്വലിക്കട്ടെ, ആരും ആരെയും കുറച്ച് കാണിക്കാതെ, കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ട് വരാൻ മാത്രം നമുക്ക് ശ്രമിക്കാം.
