
അഞ്ചു മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ രാഷ്ട്രീയപാർട്ടികളുടെ പ്രചാരണം വൈകിട്ട് നടന്ന കൊട്ടികലാശത്തോടെ അവസാനിച്ചു. ഇനി വിധി എഴുതേണ്ടത് ജനങ്ങൾ. ലോക്‌സഭാ തെരഞ്ഞെടുപ്പും പാലാ ഉപതെരഞ്ഞെടുപ്പും കഴിഞ്ഞ ശേഷം നടക്കുന്ന തെരഞ്ഞെടുപ്പ് ഇരുമുന്നണികള്‍ക്കും നിര്‍ണായകമാണ്. തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളില്‍ നാലും യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റാണ്. അരൂര്‍ മാത്രമാണ് എല്‍.ഡി.എഫിനൊപ്പമുള്ളത്.

കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തേക്ക് പോയ മഞ്ചേശ്വരത്ത് എല്‍.ഡി.എഫ് തന്നെയാണ് പ്രചരണത്തില്‍ മുന്നില്‍. എല്ലാ വീടുകളിലും ഓടിയെത്തി യു.ഡി.എഫും കളംപിടിച്ചപ്പോള്‍ പ്രധാന കേന്ദ്രങ്ങളില്‍ മാത്രം ശ്രദ്ധയൂന്നിയാണ് രണ്ടാം സ്ഥാനത്തുള്ള ബി.ജെ.പിയുടെ പ്രചരണം. മറ്റു മണ്ഡലങ്ങളെ അപേക്ഷിച്ച് ഭാഷാ ന്യൂനപക്ഷങ്ങളുടെ സ്വാധീനവും പ്രാദേശിക വികാരവും വളരെ ശക്തമായ മണ്ഡലമാണ് മഞ്ചേശ്വരം. സങ്കീര്‍ണമായ ഈ രാഷ്ട്രീയസമവാക്യവും ഒപ്പം ശക്തമായ ത്രികോണമത്സരവും ചേരുമ്പോള്‍ അപ്രവചനീയമാണ് മഞ്ചേശ്വരത്തെ ഫലം.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 5 മണ്ഡലങ്ങളില്‍ യു.ഡി.എഫ് ഏറ്റവുമധികം ജയസാധ്യത കല്‍പ്പിക്കുന്നത് എറണാകുളത്താണ്. അട്ടിമറി ജയം നേടാമെന്ന് എല്‍.ഡി.എഫും കണക്കുകൂട്ടുന്നു. അതേസമയം ഉപതെരഞ്ഞെടുപ്പുകളില്‍ എല്‍.ഡി.എഫ് അട്ടിമറി ജയം നേടിയ ചരിത്രമാണ് എറണാകുളത്തിന്. ഇത്തവണയും അത് ആവര്‍ത്തിക്കുമെന്ന് എല്‍.ഡി.എഫിന്‍റെ കണക്കുകൂട്ടല്‍.
