
കാസർകോട് ജില്ലയിലെ പെരിയയിൽ ചെറു വിമാനത്താവളം വരുന്നു. എയര്‍ സ്ട്രിപ്പ് നിര്‍മ്മിക്കാനുള്ള പദ്ധതിക്ക് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലത്തിന്‍റെ അനുമതി ലഭിച്ചു. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തിലാക്കാൻ കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയം റവന്യു വകുപ്പിന് നിര്‍ദ്ദേശം നൽകിയതായി മന്ത്രി ഇ. ചന്ദ്രശേഖരന്‍ അറിയിച്ചു.

രാജ്യത്തെ ചെറുകിട നഗരങ്ങളെ കൂട്ടിയിണക്കി സാധാരണക്കാർക്ക് താങ്ങാനാവുന്ന ചെലവിൽ വിമാന യാത്ര യാഥാർഥ്യമാക്കാൻ ലക്ഷ്യമിടുന്ന കേന്ദ്ര സര്‍ക്കാരിന്‍റെ ഉഡാൻ പദ്ധതി പ്രകാരമാണ് എയര്‍ സ്ട്രിപ്പിന് അനുമതി ലഭിച്ചിരിക്കുന്നത്.
ഒരു റൺവേയുള്ളതാണ് എയർ സ്ട്രിപ്പ് എന്നറിയപ്പെടുന്ന ചെറു വിമാനത്താവളം. കേരളത്തിലെ കാസര്‍കോട്, ഇടുക്കി, വയനാട് ജില്ലകളിൽ എയര്‍ സ്ട്രിപ് സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നതില്‍ ഇപ്പോള്‍ കാസര്‍കോട്ടെ പദ്ധതിക്കാണ് കേന്ദ്ര അനുമതി ലഭിച്ചത്.
