
കാസർകോട്: പെരിയയില്‍ ഞായറാഴ്ച്ച വൈകിട്ടോടെ തുടങ്ങിയ സി.പി.എം- കോണ്‍ഗ്രസ് സംഘര്‍ഷം കൊലപാതകത്തിൽ കലാശിച്ചു. രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ മരിച്ചു. പെരിയ കല്യോട്ട് സ്വദേശികളായ കൃപേശ്, ശരത് ലാല്‍ എന്ന ജോഷി എന്നിവരാണ് കൊല്ലപ്പെട്ടത്. കല്യോട്ട് നടന്ന തെയ്യം സംഘാടകസമിതിക്ക് ശേഷം തിരിച്ച് വീട്ടിലേക്ക് പോവുകയായിരുന്ന ഇരുവരെയും ഇടവഴിയില്‍ വച്ച് കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

രാഷ്ട്രീയ കൊലപാതകമാണെന്നും പിന്നില്‍ സി.പി.എം ആണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച കാസർകോട് ജില്ലയിൽ കോൺഗ്രസ് തിങ്കളാഴ്ച ഹർത്താലിന് ആഹ്വനം ചെയ്തു. എന്നാൽ കോൺഗ്രസ് ആരോപണം സി പി എം നിഷേധിച്ചു. സംഭവത്തിൽ സി.പി.എമ്മിന് പങ്കില്ലെന്നും കോണ്‍ഗ്രസിന്‍റെ ആരോപണം തെറ്റെന്നും ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ പറഞ്ഞു. കൊലപാതകം ദൗര്‍ഭാഗ്യകരമാണ്. കൊലപാതകത്തെ സി.പി.എം അപലപിക്കുന്നുവെന്നും കുറ്റവാളികളെ കണ്ടെത്തി മാതൃകപരമായ ശിക്ഷ നല്‍കണമെന്നും ബാലകൃഷ്ണന്‍ മാസ്റ്റര്‍ പറഞ്ഞു.
