
തൃശൂര്‍: നടന്‍ ദിലീപിനെ കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത് ദിലീപിന് രക്ഷപെടാനുള്ള എല്ലാ പഴുതുകളും അടച്ചാണെന്ന് വ്യക്തമാകുന്ന നീക്കങ്ങളാണ് പോലീസിന്റെയും ഭരണകൂടത്തിന്റെയും ഭാഗത്തുനിന്നും ഉണ്ടാകുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ നടനെതിരെ തെളിവുകള്‍ ഓരോ ദിവസവും കൂടുതലായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. അതിന് പുറമേ, ദിലീപിനെതിരെ ഉയരുന്ന ആരോപണങ്ങള്‍ ഓരോന്നും അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുകയാണ്. കലാഭവന്‍ മണിയുടെ മരണം, പിന്നാലെ തിയേറ്റര്‍ സ്ഥലം കയ്യേറിയ ആരോപണം എന്നിവ ദിലീപിനെതിരെ ഉയര്‍ന്നിരുന്നു.

ദിലീപിന്‍റെ ഉടമസ്ഥതയിലുള്ള ഡി. സിനിമാസ് എന്ന തിയേറ്റര്‍ നിർമിച്ച ഭൂമിയിൽ കയ്യേറ്റം നടന്നതായി ബോധ്യപ്പെട്ടാൽ എത്ര ഉന്നതരായാലും ഭൂമി തിരിച്ചുപിടിക്കുമെന്നു മന്ത്രി വി.എസ്. സുനിൽകുമാർ കഴിഞ്ഞ ദിവസം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സംസ്ഥാന രൂപീകരണത്തിനു മുൻപ് തിരു–കൊച്ചി മന്ത്രിസഭ ചാലക്കുടി ശ്രീധരമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിന് ഊട്ടുപുര നിർമിക്കാൻ കൈമാറിയ ഒരേക്കർ സ്ഥലം 2005ൽ എട്ട് ആധാരങ്ങളുണ്ടാക്കി ദിലീപ് കൈവശപ്പെടുത്തിയെന്നാണു ആരോപണം. ഈ ഭൂമിയിൽ 35 സെന്റ് ചാലക്കുടി തോടു പുറമ്പോക്കും ഉൾപ്പെടുന്നതായുള്ള റവന്യു റിപ്പോർട്ട് മുക്കിയെന്നും ആക്ഷേപമുയർന്നിരുന്നു.
തിയറ്റർ സർക്കാർഭൂമി കയ്യേറി പണിതതാണെന്ന ആരോപണത്തിൽ ഉടൻ റിപ്പോർട്ട് സമർപ്പിക്കുമെന്നു കലക്ടർ ഡോ. എ. കൗശിഗൻ പറഞ്ഞു. ഇതിനെല്ലാം പിന്നാലെ, തിയറ്ററിന് പ്രവര്‍ത്തന അനുമതി നല്‍കിയതിനെക്കുറിച്ച് വിജിലന്‍സ് അന്വേഷണത്തിന് നഗരസഭാ ശുപാര്‍ശ ചെയ്തു. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് ഡി സിനിമാസിന് അനുമതി നല്‍കുമ്പോള്‍ അതിനു ഇരുപതു ലക്ഷം രൂപ കോഴ വാങ്ങിയിട്ടുണ്ടെന്നു എല്‍. ഡി. എഫ് ആരോപണത്തെ തുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്.
