
കോഴിക്കോട്: കേരളത്തിൽ ബ്രിട്ടാനിയ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനവുമായി വ്യാപാരി വ്യവസായി ഏകോപനസമിതി രംഗത്ത്. ജി. എസ്. ടിയെ തുടര്‍ന്നുണ്ടായ നികുതി ഇളവ് ആനുകൂല്യം ആവശ്യപ്പെട്ട 12 വിതരണക്കാരെ ഒഴിവാക്കിയ കമ്പനി നടപടിയില്‍ പ്രതിഷേധിച്ചാണ് ബഹിഷ്‌കരണം. ജി.എസ്.ടി നിലവില്‍ വന്നതോടെ ബിസ്‌കറ്റിന്റെ നികുതി 18 ശതമാനമായി കുറഞ്ഞിരുന്നു. എന്നാല്‍ ബ്രിട്ടാനിയ കമ്പനി ഇതിന്റെ ആനുകൂല്യം താഴെത്തട്ടിലെ വിതരണക്കാര്‍ക്ക് നല്‍കാന്‍ തയാറാവുന്നില്ല.

നികുതി ഇളവിന്റെ ആനുകൂല്യം ആവശ്യപ്പെട്ട കേരളത്തിലെ 12 വിതരണക്കാരെയാണ് കമ്പനി പുറത്താക്കിയതായത്. പിരിച്ചുവിട്ടവരെ തിരിച്ചെടുക്കണമെന്ന് ആവശ്യമുള്‍പ്പെടെ മുന്‍നിര്‍ത്തി കമ്പനിയുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ അനുകൂലനടപടിയുണ്ടായില്ല. തുടര്‍ന്നാണ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌ക്കരികാന്‍ തീരുമാനിച്ചത്. ബ്രിട്ടാനിയയുടെ ഉല്‍പ്പന്നങ്ങള്‍ ഭൂരിഭാഗവും വിറ്റഴിയുന്നത് കേരളത്തിലാണ്. ബിസ്‌കറ്റിനു മാത്രം 72 വിതരണക്കാരും 1.5 ലക്ഷം ചില്ലറ വ്യാപാരികളുമാണുള്ളത്. നികുതി ഇളവ് ആനുകൂല്യം ലഭിക്കുന്നത് വരെ ഈ മാസം 10 മുതല്‍ ബ്രിട്ടാനിയ ബിസകറ്റ് ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങളുടെ വിതരണം നിര്‍ത്തിവെയ്ക്കാനാണ് തീരുമാനമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് ടി. നസറുദ്ദീന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
