
കാസർകോട്: കാസർകോട് നഗരത്തെ കാഞ്ഞങ്ങാട് തീരദേശപ്പാതയുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയിലെ ചന്ദ്രഗിരിപ്പാലം അറ്റക്കുറ്റപ്പണികൾക്കായി 24 ദിവസം അടച്ചിടാന്‍ തീരുമാനം. അടുത്തമാസം 3 മുതൽ 27 വരെയായിരിക്കും പാലം അടച്ചിടുന്നത്.
മംഗലാപുരം നിന്നും ദീർഘദൂര വാഹനങ്ങളും പാചകവാതക ടാങ്കർ ഉൾപ്പെടെ ആയിരക്കണക്കിന് വരുന്ന ചെറു വാഹനങ്ങളും കടന്നുപോകുന്ന ചന്ദ്രഗിരിപ്പാലംത്തില്‍ പൂർണമായും ഗതാഗതം നിർത്തിയാൽ മാത്രമേ പണി നടത്താൻ കഴിയുകയുള്ളെന്നാണ് കെ.എസ്.ടി.പി അധികൃതർ അറിയിച്ചത്. പാലത്തിനെ താങ്ങി നിർത്തുന്ന തൂണുകളും സ്ലാബുകളും തമ്മിൽ ചേരുന്ന ഭാഗത്തെ പണിയാണ് പ്രധാനമായും ചെയ്യുന്നത്. ഇതോടൊപ്പം അപകടത്തിൽ തകർന്ന കൈവരികളും നന്നാക്കും. ഏകദേശം 23.10 ലക്ഷം രൂപയാണ് ചെലവ് കണക്കാക്കുന്നത്.

പാലം അടച്ചാല്‍ കാസർകോട് ഏത്തേണ്ട വാഹനങ്ങൾക്ക് ദേശീയപാത വഴി തെക്കിൽപ്പാലത്തിലൂടെ എത്താനാകും. അതേസമയം മേൽപറമ്പ് ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾ ദേളി വഴി കോളിയടുക്കം ശിവപുരം വഴി മുതലപ്പാറയിലൂടെയും അഞ്ചങ്ങാടി–പാലിച്ചിയടുക്കം –കപ്പണയടുക്കം വഴി പെരുമ്പളപ്പാലത്തിലെത്തി നായന്മാർമൂല വഴിയും കാസർകോട്ടേക്ക് എത്താന്‍ സാധിക്കും. എന്നാല്‍ ഈ ഘട്ടത്തില്‍ സർവീസ് എങ്ങനെ നടത്തുമെന്നതിനെക്കുറിച്ചു തീരുമാനം എടുത്തില്ലെന്നു കെഎസ്ആർടിസി കാസർകോട് ഡിപ്പോ അധികൃതർ പറയുന്നു. നിലവില്‍. കാസർകോട് ഡിപ്പോയിൽ നിന്നും 126 സർവീസുകള്‍ ചന്ദ്രഗിരിപ്പാലത്തിലൂടെ ഓടുന്നുണ്ട്.
