ശബരിമലയില്‍ നടന്നത് തന്ത്രിയും ബി.ജെ.പിയും തമ്മിലുള്ള ഗൂഢാലോചന; ശ്രീധരന്‍ പിള്ള പ്രസംഗത്തില്‍ പറയാതെ പറഞ്ഞത്‌

  • Post category:news
  • Reading time:1 min read
You are currently viewing ശബരിമലയില്‍ നടന്നത് തന്ത്രിയും ബി.ജെ.പിയും തമ്മിലുള്ള ഗൂഢാലോചന; ശ്രീധരന്‍ പിള്ള പ്രസംഗത്തില്‍ പറയാതെ പറഞ്ഞത്‌

പത്തനംതിട്ട: ശബരിമല നട അടയ്ക്കാനുള്ള നീക്കം ബി.ജെ.പിയുമായി ആലോചിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള. സ്ത്രീകള്‍ സന്നിധാനത്തിനടുത്ത് എത്തിയപ്പോള്‍ തന്ത്രി വിളിച്ചിരുന്നു. നടയടച്ചാല്‍ കോടതിയലക്ഷ്യമാകില്ലേ എന്ന് കണ്ഠരര് രാജീവര് ചോദിച്ചു. ഒറ്റയ്ക്ക് ആകില്ലെന്ന് തന്ത്രിക്ക് ഉറപ്പ് നല്‍കി. പതിനായിരങ്ങള്‍ കൂടെയുണ്ടാകുമെന്ന് പറഞ്ഞു. സാറിന്റെ വാക്ക് വിശ്വസിക്കുന്നു എന്നായിരുന്നു തന്ത്രിയുടെ മറുപടി. യുവമോര്‍ച്ചാ യോഗത്തിലെ പ്രസംഗത്തിന്റെ ശബ്ദരേഖ പുറത്തു വന്നു. നമ്മള്‍ മുന്നോട്ട് വച്ച അജന്‍ഡയില്‍ എല്ലാവരും വീണുവെന്നും കൃത്യമായ ആസൂത്രണത്തോടെയുള്ള ബി.ജെ.പി പ്ലാനാണ് ശബരിമല പ്രതിഷേധത്തില്‍ നടന്നത്. ഇതൊരു സമസ്യയാണെന്ന് ശ്രീധരന്‍ പിള്ള വ്യക്തമാക്കി. ബി.ജെ.പിക്ക് കേരളത്തില്‍ സജീവമാകാനുള്ള സുവര്‍ണാവസരമാണ് ഇതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. യുവമോര്‍ച്ചയുടെ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് ഐ.ജി ശ്രീജിത്ത് രണ്ട് സ്ത്രീകളുമായി സന്നിധാനത്ത് എത്തിയപ്പോള്‍ അന്ന് തടഞ്ഞത്. അസ്വസ്ഥനായിരുന്ന തന്ത്രിയെ പൊലീസ് ഭീഷണിപ്പെടുത്തി. നടയടയ്ക്കുമെന്ന ശബരിമല തന്ത്രി കണ്ഠരര് രാജീവരുടെ നിലപാടിന് ആയിരങ്ങള്‍ പിന്തുണയുണ്ടാവുമെന്ന തന്റെ ഉറപ്പിന്റെ പിന്‍ബലത്തിലായിരുന്നു തന്ത്രി പ്രവര്‍ത്തിച്ചതെന്നും യുവമോര്‍ച്ചയുടെ സമ്മേളനത്തില്‍ ശ്രീധരന്‍പിള്ള പറഞ്ഞു. നട തുറന്നപ്പോള്‍ യുവതികള്‍ കയറിയാല്‍ ക്ഷേത്രമടച്ച് താക്കോല്‍ പന്തളം കൊട്ടാരത്തില്‍ ഏല്‍പ്പിച്ച് പോകുമെന്ന് തന്ത്രി കണ്ഠരര് രാജീവര് ഭീഷണി മുഴക്കിയിരുന്നു. ഇതേ തുടര്‍ന്നായിരുന്നു നടപ്പന്തല്‍ വരെ എത്തിയ രഹ്ന ഫാത്തിമയേയും കവിത ജക്കാലയേയും കൊണ്ട് പൊലീസിന് മടങ്ങേണ്ടി വന്നത്. ക്ഷേത്രം പൂട്ടി താക്കോല്‍ ഏല്‍പ്പിച്ച് പോകാനുള്ള അധികാരം തന്ത്രിക്കുണ്ടോ എന്നത് സംബന്ധിച്ച് വലിയ ചര്‍ച്ചയാണ് പിന്നീട് നടന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ താക്കീതിന്റെ രൂപത്തിലാണ് തന്ത്രിക്ക് മറുപടി നല്‍കിയത്. ബി.ജെ.പി ആസൂത്രണം ചെയ്ത സമരമാണ് നടന്നതെന്ന് വിശദമാക്കുന്നതാണ് ശ്രീധരന്‍ പിള്ളയുടെ ഈ വെളിപ്പെടുത്തല്‍. പൊലീസിനെ മുട്ടുകുത്തിച്ചത് തന്ത്രിയുടെ നടയടയ്ക്കുമെന്ന നിലപാടായിരുന്നെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കുന്നു. വിശ്വാസികളാണ് സമരം നടത്തിയതെന്ന വാദം പൊളിക്കുന്നതാണ് ശ്രീധരന്‍ പിള്ളയുടെ വെളിപ്പെടുത്തല്‍. യുവമോര്‍ച്ചയുടെ കോഴിക്കോട് നടന്ന യോഗത്തിലാണ് വെളിപ്പെടുത്തല്‍.

0Shares