മലപ്പുറം: നിലമ്പൂര്‍ വനമേഖലയില്‍ മാവോയിസ്റ്റുകളും പോലീസുകാരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ പ്രമുഖ മാവോയിസ്റ്റ് നേതാവും ഒരു സ്ത്രീയുള്‍പ്പെടെ 2 പേര് മരിച്ചതായി വിവരങ്ങള്‍ പുറത്തുവന്നു. ഇവരുടെ പേരു വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കഴിഞ്ഞ മാസം മുണ്ടക്കടവ് കോളനിയില്‍ നടത്തിയ ഏറ്റുമുട്ടലിനു ശേഷം എല്ലാദിവസവും പോലീസ് നിലമ്പൂര്‍ വന മേഖലയില്‍ തിരച്ചില്‍ നടത്തിയിരുന്നു. ഇന്നലെ രാത്രി പടുക്ക വനമേഖലയില്‍ തിരച്ചില്‍ നടത്തുന്നതിനിടയിലാണ് മാവോയിസ്റ്റുകളും പോലീസുകാരും ഏറ്റുമുട്ടല്‍ തുടങ്ങിയത്. ഇന്നു പകല്‍ നടന്ന വെടിവെയ്പ്പിലാണ് ഒരു സ്ത്രീയടക്കമുള്ള 2 മാവോയിസറ്റുകള്‍ കൊല്ലപ്പെട്ടതായുള്ള വിവരം പുറത്ത് വന്നത്.


പാലക്കാട് അഗളി, കോഴിക്കോട്, മലപ്പുറം നിലമ്പൂര്‍ എന്നിവിടങ്ങളിലെ വനമേഖലകളില്‍ മാവോയിസ്റ്റുകളുടെ സാന്നിദ്ധ്യം നേരത്തെ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ വളരെ മുന്‍കരുതലോടെയാണ് പോലീസ് സംഘം നീങ്ങിയത്. കൊല്ലപ്പെട്ട മാവോയിസ്റ്റുകളില്‍ 20 വര്‍ഷമായി ഒളിവില്‍ കഴിയുന്ന തമിഴ്നാട് സ്വദേശിയായ നേതാവും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വിവരം ലഭിച്ചിരുന്നു. ഇയാളാണ് കേരളത്തിലെ മാവോയിസ്റ്റ് സംഘടനകള്‍ക്ക് നേതൃത്വം നല്‍കിയിരുന്നതെന്നും പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നു. തമിഴ്നാട്-കേന്ദ്ര-സംസ്ഥാന സേനകള്‍ അന്വേഷിച്ചു വരുന്ന ആളാണ് കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവെന്നാണ് സൂചന.
11 അംഗ മാവോയിസ്റ്റുകളാണ് ഏറ്റുമുട്ടലില്‍ ഉണ്ടായിരുന്നത്. നേതാവിന് വെടിയേറ്റുവെന്ന് മനസ്സിലാക്കിയയുടന്‍ മറ്റുള്ളവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഇവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.