
കാസർകോട് : ഒരു വയസുള്ള കുട്ടിയെയും കൊണ്ട് പിതാവ് കിണറ്റിൽ ചാടി മരിച്ചു. കാറഡുക്ക പുണ്ടൂരിലെ മുഹമ്മദ് കുഞ്ഞി എന്ന മമ്മുഞ്ഞി (35) മകൻ ഒരു വയസുള്ള അഷ്റഫ് എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം നാലു മണിയോടെയാണ് നാട്ടുകാരെ ഒന്നടങ്കം നടുക്കിയ ഈ സംഭവം നടന്നത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തിയാണ് മുഹമ്മദ് കുഞ്ഞിയുടെ മൃതദേഹം പുറത്തെടുത്തത്. വീടിനടുത്തുള്ള തോട്ടത്തിലെ ആൾമറയില്ലാത്ത കിണറ്റിലാണ് ഇരുവരുടെയും മൃതദേഹം ഉണ്ടായിരുന്നത്. സമീപത്തു വലിയ കുളവും ഉണ്ടായിരുന്നു. ചെരുപ്പ് കിണറിന് സമീപം അഴിച്ചുവെച്ച നിലയിലായിരുന്നു. രണ്ട് മണിക്ക് ശേഷം ഉച്ച ഭക്ഷണം കഴിച്ച മമ്മുഞ്ഞി കുഞ്ഞിനേയും കൂട്ടി പോകുകയായിരുന്നു. നിലവിലെ തറവാട് വീടിനോട് ചേർന്ന് മമ്മുഞ്ഞി സ്വന്തമായി വീട് പണികഴിപ്പിക്കുന്നതിനാൽ അവിടെയായിരിക്കും എന്നാണ് വീട്ടുകാർ കരുതിയത്. എന്നാൽ അവിടെ കാണാതെ വന്നപ്പോൾ ഭാര്യ ജമീല സമീപ വീട്ടിൽ അന്വഷിച്ചു അവിടെയും കാണാത്തതിനാൽ തോട്ടത്തിൽ തിരച്ചിൽ നടത്തുകയായിരുന്നു. അപ്പോഴാണ് തോട്ടത്തിലുള്ള കിണറ്റിൽ പൊങ്ങി കിടക്കുന്ന നിലയിൽ മകൻ അഷ്റഫിനെ കാണുന്നത്. ഇതോടെ ഉറക്കെ കരഞ്ഞുകൊണ്ട് ജമീല കിണറ്റിലേക്ക് ചാടുകയായിരുന്നു. ജമീലയുടെ കരച്ചിൽ കേട്ട സമീപവാസികൾ ഓടിക്കൂടി ജമീലയെയും കുഞ്ഞിനേയും ആദ്യം പുറത്തെടുത്തു പിന്നീട് കാസർകോട്ടനിന്നുള്ള ഫയര്‍ഫോഴ്സ് യൂണിറ്റും പോലീസും സ്ഥലത്തെത്തി മണിക്കൂറുകളോളം തിരച്ചിൽ നടത്തിയാണ് മമ്മുഞ്ഞിയുടെ മൃതദേഹം കണ്ടെത്തിയത്. ചെളിയിൽ താഴ്ന്ന നിലയിലായിരുന്നു.
ഗൾഫിലായിരുന്ന മുഹമ്മദ് കുഞ്ഞി നാട്ടുകാരികൂടിയായ ജമീലയെ വിവാഹം ചെയ്ത ശേഷം നാട്ടിൽ തന്നെ സ്ഥിര താമസമാക്കുകയായിരുന്നു. എന്നാൽ വിവാഹ ശേഷം ഭാര്യ വീട്ടുകാർ ഇവരുമായി നല്ല ബന്ധം പുലർത്തിയിരുന്നില്ല ഇത് മുഹമ്മദിനെ മാനസികമായി ഏറെ തളർത്തിയിരുന്നു. കഴിഞ്ഞ ഒരു വർഷത്തിൽ അധികമായി മുഹമ്മദ് മാനസികാസ്വാസ്ഥ്യം നേരിടുന്നതിനാൽ മരുന്ന് കഴിക്കുമായുന്നു. കഴിഞ്ഞ രണ്ട് ആഴ്ചയായി മുഹമ്മദ് മരണത്തെ കുറിച്ച് സംസാരിച്ചിരുന്നതായും ജീവിതം മടുത്തു എന്നമട്ടിൽ പറഞ്ഞിരുന്നതായും സുഹൃത്തുക്കൾ ഏറെ വേദനയോടെ പറയുന്നു. ഭാര്യ ജമീല നിലവിൽ 8 മാസം ഗർഭണിയാണ്. പിതാവിന്റെയും കുഞ്ഞിന്റെയും പെട്ടന്നുള്ള മരണം വിശ്വസിക്കാനാവാത്ത അവസ്ഥയിലാണ് നാട്ടുകാരും കുടുംബവും. വിവരമറിഞ്ഞ് നിരവധിപേരാണ് സംഭവസ്ഥലത് തടിച്ചുകൂടിയത്. കാസർകോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബുധനാഴ്ച ഉച്ചയോടെ പുണ്ടൂർ ജുമാമസ്ജിദിൽ കബറടക്കും.
