മലപ്പുറം: ക്യാഷ്‌ലെസ്സ് ഇടപാടുകൾ സർവത്രികമാക്കാൻ മലപ്പുറം ജില്ലാ ഭരണകൂടം നടപടികൾ തുടങ്ങി. ജില്ലയിലെ പൊന്നാനി നഗരം വില്ലേജ് ഓഫീസിനെ ആദ്യ ഡിജിറ്റല്‍ വില്ലേജ് ഓഫീസായും നെടുങ്കയം ആദിവാസികോളനിയെ ആദ്യ ഡിജിറ്റല്‍ പട്ടികവര്‍ഗ കോളനിയായും ജില്ലാകളക്ടര്‍ പ്രഖ്യാപിച്ചു. കോളനിയില്‍ എത്തിയ കളക്ടര്‍ അമിത് മീണ ആദിവാസികള്‍ക്ക് മൊബൈല്‍ വഴി പണം കൈമാറി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

വില്ലേജ് ഓഫീസിലെത്തുന്നവര്‍ക്ക് ഇനി മൊബൈല്‍ വഴി നികുതി അടക്കാം. എസ് ബി ഐ ബഡ്ഡി, പേ ടിഎം തുടങ്ങിയ മൊബൈല്‍ ആപ്ലിക്കേഷനുകളിലൂടെ എല്ലാതരം നികുതികളും സുഗമമായി അടയ്ക്കാന്‍ സാധിക്കും. സര്‍ക്കാറില്‍ നിന്നും അനുമതി കിട്ടുന്ന മുറയ്ക്ക് മറ്റ് ഗ്രാമങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി. ഇതിന് പുറമെ ഓണ്‍ലൈന്‍ പോക്കുവരവ് പൊന്നാനി നഗരത്തില്‍ പുതുവര്‍ഷം മുതല്‍തന്നെ പ്രായോഗികമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾക്കിടയിൽ കാഷ്‌ലെസ് ഇടപാട് പ്രോത്സാഹിപ്പിക്കാൻ വേണ്ടി പ്രത്യേക പ്രചാരണപരിപാടികളും ജില്ലാ ഭരണകൂടം സംഘടിപ്പിക്കുന്നുണ്ട്.
