വാഷിങ്ടണ്‍: ഇറാഖ് ഭരിക്കാന്‍ ഏറ്റവും യോഗ്യൻ സദ്ദാം ഹുസൈനായിരുന്നുവെന്ന് മുന്‍ സി ഐ എ ഉദ്യോഗസ്ഥന് ജോണ്‍ നിക്സണ്. പുറത്തിറങ്ങാനിരിക്കുന്ന തന്റെ പുതിയ പുസ്തകത്തിലാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കുന്നത്. 2003ലെ ഇറാഖിലെ അമേരിക്കന്‍ അധിനിവേശ കാലത്ത് സദ്ദാം ഹുസൈനെ ചോദ്യം ചെയ്ത ഉദ്യോഗസ്ഥരില്‍ ഒരാളാണ് ജോണ്‍ നിക്സണ്. ഒളിത്താവളത്തില്‍ നിന്ന് സദ്ദാം ഹുസൈനെ കണ്ടെത്തിയ സഖ്യ സേനയിലും നിക്സണ് ഉണ്ടായിരുന്നു.

‘സദ്ദാമിനെ ഞാന്‍ ചോദ്യം ചെയ്തപ്പോള്‍ അദ്ദേഹം ഇങ്ങനെ പറയുകയുണ്ടായി ‘ നിങ്ങള്‍ തോല്ക്കാന് പോവുകയാണ്. ഇറാഖിനെ ഭരിക്കുക എന്നത് അത്ര ലളിതമായ കാര്യമല്ലെന്ന് നിങ്ങള്‍ താമസിയാതെ തിരിച്ചറിയും’ എന്ന സദ്ദാമിന്റെ വാക്കുകള്‍ നിക്സണ് തൻ്റെ പുസ്തകത്തിൽ പറയുന്നു. എന്തുകൊണ്ടെന്ന് നിക്സണ് വീണ്ടും ചോദിച്ചപ്പോള്‍ ‘ നിങ്ങള്‍ പരാജയപ്പെടും, കാരണം നിങ്ങള്‍ക്ക് ഞങ്ങളുടെ ഭാഷയറിയില്ല, ഞങ്ങളുടെ ചരിത്രവും; എല്ലാത്തിനേക്കാളുപരി ഞങ്ങളുടെ മനസ്സെന്തെന്ന് വായിക്കാന്‍ പോലും നിങ്ങള്‍ക്കാവില്ല’ എന്നു പറഞ്ഞാണ് സദ്ദാം വാക്കുകളവസാനിപ്പിച്ചത്.

സുന്നി വിഘടനവാദികളെയും ഷിയാ ഭൂരിപക്ഷമുള്ള ഇറാഖിനെ ഭരിക്കാൻ സദ്ദാമിനെ പോലെ ശക്തനായ ഒരു ഭരണാധികാരി ആവശ്യമായിരുന്നെന്ന് ഇറാഖിന്റെ ഇന്നത്തെ അവസ്ഥ കാണുമ്പോ തോന്നുന്നതായി നിക്സൺ പറയുന്നു. ജനങ്ങളെ യോജിച്ചുപോകാൻ പഠിപ്പിച്ചത് താനാണെന്ന് സദ്ദാം പറഞ്ഞിരുന്നതായും നിക്സൺ വ്യക്തമാക്കുന്നു. ഇറാഖിൽ ഒരര്‍ത്ഥത്തില്‍ സദ്ദാമായിരുന്നു ശരി. ഐസിസിന്റെ തീവ്രവാദ പ്രവര്‍ത്തനവും ഇറാഖിലെയും സിറിയയിലെയും ആഭ്യന്തര പ്രശ്നങ്ങളും കലാപങ്ങളും തുടര്‍ന്നുള്ള പലായനവും സദ്ദാം ജീവിച്ചിരുന്നെങ്കില്‍ സംഭവിക്കില്ലായിരുന്നു എന്നും നിക്സണ് പറയുന്നു.