
മന്ത്രി ജി. സുധാകരന്റെ ഷാനിമോൾക്കെതിരായ ‘പൂതന’ പരാമർശം ഉപതെരഞ്ഞെടുപ്പിൽ ചൂടേറുന്നു. അരൂരിൽ പരാജയ ഭീതി പൂണ്ട് സമനില തെറ്റിയാണ് സി.പി.എമ്മും മന്ത്രി ജി. സുധാകരനും പ്രവർത്തിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സ്ത്രീകളെ അപമാനിക്കുന്നത് സി.പി.എം നേതാക്കളുടെ ഫാഷനായി മാറിയെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

പൂതന പാമർശത്തിൽ ഷാനിമോൾ ഉസ്മാനോട് സുധാകരൻ മാപ്പ് പറയണം. സ്ത്രീകളെ അപമാനിക്കുന്നത് പതിവായിട്ടും മുഖ്യമന്ത്രി ഒരക്ഷരം മിണ്ടിയിട്ടില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. പാർട്ടി നേതൃത്വം വിഷയത്തിൽ ഖേദം പ്രകടിപ്പിച്ചില്ലെന്നും ചെന്നിത്തല അറിയിച്ചു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനെക്കാൾ കിട്ടിയ ഭൂരിപക്ഷത്തെക്കാൾ വോട്ട് നേടി ഷാനിമോൾ ഉസ്മാൻ അരൂരിൽ ജയിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.
അതേസമയം, ഷാനിമോള്‍ ഉസ്മാനെതിരേ മന്ത്രി ജി. സുധാകരന് നടത്തിയ ‘പൂതന’ പ്രയോഗത്തെക്കുറിച്ച് പരിശോധിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അറിയിച്ചു. പരാമര്‍ശം ഏതു സാഹചര്യത്തിലാണെന്ന് സുധാകരനോട് ചോദിക്കും. സ്ത്രീകളെ അപമാനിക്കുന്നതിനോട് സി.പി.എമ്മിന് യോജിപ്പില്ലെന്നും കോടിയേരി പറഞ്ഞു. സുധാകരന് അറിയപ്പെടുന്ന കവിയും സാഹിത്യകാരനുമാണ്. പ്രസ്താവന തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും കോടിയേരി വ്യക്തമാക്കി.
