മംഗളൂരു: വിട്ടുമാറാത്ത വൃക്കരോഗം കാരണം മരണത്തെ മുഖാമുഖം കണ്ട വീട്ടമ്മയ്ക്ക് തുണയായത് സ്വന്തം സഹോദരന്.
ഹാവേരി സ്വദേശിനിയായ ശോഭയ്ക്ക് സഹോദരന് രാജേഷാണ് വൃക്ക നല്‍കിയത്. രണ്ട് വര്‍ഷമായി 44 കാരിയായ ശോഭ വൃക്കരോഗത്തിന്റെ പിടിയിലായിരുന്നു. ഇരുവൃക്കളും തകരാറിലായിരുന്നു. രോഗം മൂര്‍ഛിച്ചതോടെ ഡയാലിസിസും തുടങ്ങിയിരുന്നു. എല്ലാദിവസവും ഡയാലിസിസിന് പോകുമായിരുന്നു. ഡയാലിസിസ് കഴിയുന്നതോടെ അവര്‍ വളരെ ക്ഷീണിതയായിരുന്നു. ഇനിയും ഡയാലിസിസ് ചെയ്യാന്‍ പറ്റാത്ത സാഹചര്യമായിരുന്നു മുമ്പിലുണ്ടായിരുന്നത്. ആറുമാസം ഡയാലിസിസ് നടത്തിയെങ്കിലും ജീവന് നിലനിര്‍ത്തണമെങ്കില്‍ വൃക്ക മാറ്റിവയ്ക്കുന്നത് അല്ലാതെ വേറെ മാര്‍ഗമില്ലെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു.
ഇതോടെ നിര്‍ധനരായ കുടുംബം പ്രതിസന്ധിയിലായി. ഏകമകള്ക്കുവേണ്ടി വൃക്കദാനം ചെയ്യാന്‍ വൃദ്ധരായ മാതാപിതാക്കള്‍ മുന്നോട്ട് വന്നെങ്കിലും നിര്‍ഭാഗ്യവശാല്‍ ആരോഗ്യസ്ഥിതി പരിതാപകരമായതിനാല്‍ ഡോക്ടര്‍മാര്‍ അത് അംഗീകരിക്കാന്‍ തയ്യാറായില്ല. അങ്ങനെയാണ് യുവാവായ സഹോദരന് രാജേഷ് വൃക്കദാനം ചെയ്യാന്‍ തീരുമാനിച്ചത്. മംഗളൂരുവിലെ യേനപ്പോയ മെഡിക്കല്‍ കോളജില്‍ വച്ചാണ് വൃക്കമാറ്റ ശസ്ത്രക്രിയ നടത്തിയത്. 12 ദിവസത്തെ ചികില്‍സയ്ക്ക് ശേഷം ഇവര്‍ നാട്ടിലേക്ക് തിരിച്ചു. ചെലവ് ചരുങ്ങിയ രീതിയില്‍ നടത്തിയ ശസ്ത്രക്രിയയില്‍ പൂര്‍ണ വിജയം കണ്ട വീട്ടമ്മ ഇപ്പോള്‍ പൂര്ണതൃപ്തയും ആരോഗ്യവതിയുമാണ്. യേനപ്പോയ മെഡിക്കല്‍ കോളജിലെ വൃക്കരോഗ വിദഗ്ധന്‍ ഡോ.മുജീബ് റഹ്മാന്റെ നേതൃത്വത്തില്‍ ഡോ.അല്‍ത്താഫ് ഖാന്, ഡോ.നിഷിദ് ഡിസൂസ, ഡോ.സന്തോഷ് പൈ തുടങ്ങിയവരടങ്ങുന്ന ഒന്‍പതംഗ പ്രമുഖരുടെ നേതത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്. യേനപ്പോയ മെഡിക്കല്‍ കോളജിലെ ഇരുപത്തിമൂന്നാമത്തെ വൃക്കമാറ്റ ശസ്ത്രക്രിയയാണ് കഴിഞ്ഞ ആഴ്ച വിജയകരമായി പൂര്‍ത്തിയാക്കിയത്.
പാവപ്പെട്ട രോഗികള്‍ക്ക് ചെലവ് ചുരുങ്ങിയ രീതിയില്‍ ചില്കിയില്സ നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് 2015 ല്‍ ഇവിടെ വൃക്കമാറ്റ ശസ്ത്രക്രിയകള്‍ ആരംഭിച്ചത്. മറ്റു ആശുപത്രികള്‍ എട്ടും പത്തും ലക്ഷം ചിലവഴിച്ച് വൃക്കമാറ്റ ശസ്ത്രക്രിയ നടത്തുമ്പോള്‍ ഇവിടെ ആകെ ചെലവാകുന്നത് വെറും രണ്ടരലക്ഷം രൂപയില്‍ താഴെ മാത്രമാണ്. വൃക്കരോഗ സംബന്ധമായ സംശയങ്ങള്‍ക്കും ചികില്‍സയ്ക്കും റീനല്‍ ട്രാന്‍സ്പ്ലാന്റ് ആന്റ് റോബോട്ടിക്ക് കോ-ഓര്‍ഡിനേറ്റര്‍ നെല്‍വിന്‍ നെല്‍സണുമായി ബന്ധപ്പെടാം. ഫോണ്‍ 08123018855.
വൃക്കരോഗം കാരണം മരണത്തെ മുഖാമുഖം കണ്ട വീട്ടമ്മയ്ക്ക് തുണയായത് സ്വന്തം സഹോദരന്; വൃക്കമാറ്റ ശസ്ത്രക്രിയ നടത്തിയത് യേനപ്പോയ മെഡിക്കല്‍ കോളജില്‍ വച്ച്; നിര്‍ധന രോഗികള്‍ക്ക് ആശ്വാസമാവുകയാണ് ആശുപത്രിയിലെ ചികില്‍സ