ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ അഞ്ച് സംസ്ഥാനങ്ങളിലെ നിയമ സഭാ മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ നാലില്‍ മൂന്ന് ഭൂരിപക്ഷത്തോടെ തകര്‍പ്പന്‍ ജയം കൊയ്ത് അധികാരത്തിലെത്തുകയാണ് ബി.ജെ.പി. ആകെയുള്ള 403 സീറ്റുകളില്‍ 313 സീറ്റുകള്‍ കൈപ്പിടിയിലൊതുക്കിയാണ് ബി.ജെ.പിയുടെ മുന്നേറ്റം. ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും അവിശ്വസനീയ വിജയമാണ് ബി.ജെ.പിക്ക് ലഭിച്ചത്. 20 കൊല്ലത്തിന് ശേഷമാണ് ബി.ജെ.പിക്ക് യു.പി തിരിച്ചു പിടിക്കാന്‍ സാധിച്ചത്. ഗോവയില്‍ കോണ്‍ഗ്രസിനാണ് നേരിയ മുന്‍തൂക്കമുള്ളതെങ്കില്‍ പഞ്ചാബില്‍ ബി.ജെ.പി. തോല്‍വി ഏറ്റുവാങ്ങി.

ഗോവയില്‍ പ്രമുഖ ബി.ജെ.പി നേതാവും നിലവിലെ മുഖ്യമന്ത്രിയുമായ ലക്ഷ്മി കാന്ത് പര്‍സേക്കര്‍ പരാജയപ്പെട്ടത് പാര്‍ട്ടിക്ക് കടുത്ത ക്ഷീണമായി. കോണ്‍ഗ്രസ്സിലെ ദയാനന്ദിനോടാണ് പര്‍സേക്കര്‍ അടിയറവ് പറഞ്ഞത്. മണിപ്പൂരില്‍ 23 സീറ്റ് നേടി 1 സീറ്റിന് 22 സീറ്റ് കിട്ടിയ കോണ്‍ഗ്രസ്സിനെ പിന്നിലാക്കിയിരിക്കുകയാണ് ബി.ജെ.പി. മണിപ്പൂരിലെ ഉരുക്കു വനിത ഈറോം ശര്‍മ്മിള ദയനീയമായി പരാജയപ്പെട്ടു. പഞ്ചാബിലും ഗോവയിലും വന്‍മുന്നേറ്റം പ്രതീക്ഷിച്ചിരുന്ന അരവിന്ദ് കെജരിവാളിന്റെ ആംആദ്മി പാര്‍ട്ടിക്ക് ലക്ഷം നേടാനായില്ല. ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ്സിന് 12 സീറ്റും ബി.ജെ.പിക്ക് 56 സീറ്റും ലഭിച്ചു. ഗോവയില്‍ ബി.ജെ.പിക്ക് 12 സീറ്റെങ്കില്‍ 15 സീറ്റിന് കോണ്‍ഗ്രസ് മുന്നിട്ടു നില്‍ക്കുന്നു. കോണ്‍ഗ്രസിന് 76 സീറ്റും എന്‍.ഡി.എ സഖ്യത്തിന് 18 സീറ്റുമാണ് പഞ്ചാബില്‍ ലഭിച്ചിരിക്കുന്നത്.