കരാകസ്(വെനിസ്വേല): ആഭ്യന്തിര അധികാര യുദ്ധം ശക്തമായ വെനിസ്വേലയില്‍ ജനങ്ങളുടെ കാര്യം കഷ്ടത്തിലായി. ഇരു പാർട്ടികളും പരസ്പരം അധികാരത്തിന് വേണ്ടി വടംവലി നടത്തുകയാണ്. സര്‍ക്കാറിനെ താഴെയിറക്കാന്‍ അമേരിക്ക കോപ്പ് കൂട്ടുമ്പോള്‍ പ്രസിഡണ്ടിന് പിന്തുണയുമായി റഷ്യ, ചൈന, ഇറാന്, തുര്‍ക്കി തുടങ്ങിയ രാഷ്ട്രങ്ങള്‍ രംഗത്തുവന്നു. ഭരണം അട്ടിമറിക്കാന്‍ അമേരിക്ക നീക്കം ശക്തമാക്കിയത്തിൽ പ്രതിഷേധിച്ച് പ്രസിഡന്റ് നിക്കോളാസ് മദൂറോ അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥരോട് രാജ്യം വിടാന്‍ ഉത്തരവിട്ടിരുന്നു.
ഈ ഉത്തരവ് പാലിക്കേണ്ടതില്ലന്നും രാജ്യം വിട്ട അമേരിക്കൻ ഉദ്യോഗസ്ഥർക്ക് തിരികെവരാമെന്നും ഇനി ഞാനാണ് രാജ്യത്തിൻ്റെ പ്രസിഡണ്ട് എന്നും പ്രതിപക്ഷനേതാവ് ജുവാൻ ഗെയ്ഡോ സ്വയം പ്രഖ്യാപിച്ചിരിക്കുകയാണ്.
2025 വരെ കാലാവധിയുള്ള മദൂറോ സര്‍ക്കാറിനെതിരായ പ്രതിപക്ഷത്തിൻ്റെ നീക്കം അമേരിക്കന്‍ ഭരണകൂടത്തിൻ്റെ പിന്തുണയോടെയെന്നാണ് പറയപ്പെടുന്നത്. നിലവിലെ പ്രസിഡണ്ട് മദുറോയുടെ സാമ്പത്തിക സ്രോതസ്സുകള്‍ മരവിപ്പിക്കുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ അമേരിക്കയെ പ്രകോപിപ്പിക്കാൻ പ്രസിഡണ്ട് തയ്യാറല്ല. കാരണം അമേരിക്കയുമായുള്ള വ്യാപാര ബന്ധം തുടരുമെന്നാണ് നിക്കോളാസ് മദൂറോ വ്യക്തമാക്കിയത്.
ഭരണം അട്ടിമറിക്കാന്‍ അമേരിക്കയുടെ സഹായത്തോടെ പ്രതിപക്ഷം അണിയറയിൽ നീക്കം നടത്തുമ്പോൾ ദുരിതത്തിലായത് സാധാരണ ജനങ്ങളാണ്. ഇപ്പോൾ പലസ്ഥലങ്ങളിലും സർക്കാർ ഇടപെടൽ നടക്കുന്നില്ല. മാലിന്യം നഗരങ്ങളിൽ കുന്നുകൂടി കിടക്കുന്നു. യഥാസമയം നീക്കം ചെയ്യാത്തതിനാൽ പകർച്ചവ്യാധിരോഗങ്ങൾ വ്യാപിക്കാൻ സാധ്യത ഏറെയാണ്. കച്ചവടസ്ഥാപനങ്ങൾ പ്രതിസന്ധിയിലായി. കടകളിൽ ഭക്ഷണസാധനങ്ങൾ തീർന്നു. നാട്ടുകാർ ഭക്ഷണത്തിനായി പരക്കം പായേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.