പല പ്രാവശ്യം പതുക്കെ പോകാന്‍ പറഞ്ഞു; എന്നാല്‍ അതുവകവയ്ക്കാതെ ശ്രീറാം വളരെ വേഗത്തിലാണ് കാറോടിച്ചത്; വഫ ഫിറോസിന്‍റെ. മൊഴിയുടെ പൂര്‍ണരൂപം

  • Post category:news
  • Reading time:2 mins read
You are currently viewing പല പ്രാവശ്യം പതുക്കെ പോകാന്‍ പറഞ്ഞു; എന്നാല്‍ അതുവകവയ്ക്കാതെ ശ്രീറാം വളരെ വേഗത്തിലാണ് കാറോടിച്ചത്; വഫ ഫിറോസിന്‍റെ. മൊഴിയുടെ പൂര്‍ണരൂപം

മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിന്‍റെ ജീവനെടുത്ത അപകടം നടക്കുമ്പോൾ കാറോടിച്ചിരുന്നത് ഐ.എ.എസ്. ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന്‍ ആയിരുന്നെന്നും അദ്ദേഹം മദ്യപിച്ചിരുന്നെന്നും ഒപ്പം യാത്ര ചെയ്തിരുന്ന വഫ ഫിറോസിന്‍റെ മൊഴി. മൊഴിയുടെ പൂര്‍ണരൂപം ഇങ്ങനെ:

രാത്രി ഒരു മണിക്കു കവടിയാറില്‍വച്ച്‌ അപകടമുണ്ടായി. കുടുംബവുമായി അബുദാബിയിലാണ് താമസം. 16 വയസുള്ള മകളുണ്ട്. ഒരു മാസത്തെ അവധിക്കു വന്നതാണ്. ശ്രീറാം അടുത്ത സുഹൃത്താണ്. അപകടം നടന്ന സമയം ശ്രീറാമാണു കാറോടിച്ചിരുന്നത്. രാത്രി ഞാന്‍ എല്ലാ സുഹൃത്തുക്കള്‍ക്കും സാധാരണയായി ഗുഡ് നൈറ്റ് സന്ദേശം അയയ്ക്കാറുണ്ട്. അന്നു ശ്രീറാമിനും അയച്ചു.

ആ സമയം എന്‍റെ കൈയ്യില്‍ കാറുണ്ടോയെന്നു ശ്രീറാം അന്വേഷിച്ചു. ഉണ്ടെന്നു ഞാന്‍ മറുപടി നല്‍കി. എങ്കില്‍ കാറുമായി കവടിയാറിലേക്കെത്താന്‍ പറഞ്ഞു. ഉടന്‍ വരണമോയെന്നു ചോദിച്ചു. ഒരു മണിയോടുകൂടി വരാന്‍ പറഞ്ഞു. ഞാന്‍ മകളോടു ശ്രീറാമിനെ വീട്ടില്‍ കൊണ്ടു വിട്ടിട്ട് വരാമെന്നു പറഞ്ഞിറങ്ങി. അതു കഴിഞ്ഞ് കവടിയാര്‍ പാര്‍ക്കിലെത്തി കവടിയാര്‍ കൊട്ടാരത്തിനു സമീപം കാര്‍ പാര്‍ക്ക് ചെയ്തു. ഈ സമയം ശ്രീറാം ഫോണില്‍ സംസാരിക്കുകയായിരുന്നു.

ഫോണ്‍ സംഭാഷണം അവസാനിപ്പിച്ച്‌ ശ്രീറാം കാറില്‍ കയറി. ആ സമയം വാഹനമോടിച്ചത് ഞാനായിരുന്നു. കഫേ കോഫിഡേയ്ക്കു സമീപമെത്തിയപ്പോള്‍ ശ്രീറാം വണ്ടിയോടിച്ചോട്ടെ എന്ന് ചോദിച്ചു. തുടര്‍ന്ന് പുറകുവശത്തുകൂടി നടന്നു വന്ന് ഡ്രൈവിങ് സീറ്റിലിരുന്നു. ഞാന്‍ അകത്തുകൂടി കാലിട്ടാണ് അപ്പുറത്തെ സീറ്റിലേക്കു മാറിയത്.

സിഗ്നല്‍ ലൈറ്റില്ലാത്തതിനാല്‍ വാഹനം അമിതവേഗത്തിലായിരുന്നു. പല പ്രാവശ്യം പതുക്കെ പോകാന്‍ പറഞ്ഞു. എന്നാല്‍ അതുവകവയ്ക്കാതെ ശ്രീറാം വളരെ വേഗത്തിലാണ് കാറോടിച്ചത്. മ്യൂസിയം പോലീസ് സ്‌റ്റേഷന്‍ കഴിഞ്ഞുള്ള വഴിയില്‍ ഒരു ബൈക്ക് പതുക്കെ പോകുന്നുണ്ടായിരുന്നു. ഞങ്ങളുടെ വാഹനം അമിത വേഗത്തിലായതുകൊണ്ട് ബൈക്കിനെ ഇടിച്ചുതെറിപ്പിച്ചു. കാര്‍ വളയ്ക്കാന്‍ നോക്കിയെങ്കിലുംബൈക്കില്‍ വണ്ടിയിടിച്ചു കഴിഞ്ഞിരുന്നു.ബൈക്കിക്കും കാറും കൂടിയാണ് മതിലില്‍ ഇടിച്ചത്.

ബൈക്ക്കാരനെ രക്ഷിക്കാനായി ഞാന്‍ പുറത്തിറങ്ങി. ഡോര്‍ തുറക്കാന്‍ പ്രയാസപ്പെട്ടെങ്കിലും ശ്രീറാമും ഞാനും ഡോര്‍ വലിച്ചുതുറന്നു. ശ്രീറാം ബഷീറിനെ പൊക്കിയെടുത്ത് റോഡില്‍ കൊണ്ടുവന്നു കിടത്തി. എന്നാല്‍ അതുവഴി കടന്നുപോയ ആരും തിരിഞ്ഞുനോക്കിയില്ല. പോലീസും വന്നിരുന്നു. എന്നോടു വീട്ടില്‍ പൊയ്‌ക്കൊള്ളാന്‍ എല്ലാവരും പറഞ്ഞു. ശ്രീറാം മദ്യപിച്ചിരുന്നു. മദ്യത്തിന്‍റെ ഗന്ധം ശ്വാസത്തിലുണ്ടായിരുന്നു. വീട്ടില്‍ പോയി രണ്ടുമണിയായപ്പോള്‍ സ്‌റ്റേഷനില്‍ തിരിച്ചു വന്നു. ഞാന്‍ ഓടിച്ചിരുന്നെങ്കില്‍ അപകടമുണ്ടാകുമായിരുന്നില്ല.”

0Shares