പര്‍ദ ധരിക്കരുതെന്ന് നിര്‍ദ്ദേശം; മലപ്പുറത്ത്‌ പെണ്‍കുട്ടി ബി. എഡ് പഠനം ഉപേക്ഷിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing പര്‍ദ ധരിക്കരുതെന്ന് നിര്‍ദ്ദേശം; മലപ്പുറത്ത്‌ പെണ്‍കുട്ടി ബി. എഡ് പഠനം ഉപേക്ഷിച്ചു

 

മലപ്പുറം: പര്‍ദ ധരിക്കരുതെന്ന ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മലപ്പുറത്തെ മുസ്ലീം പെണ്‍കുട്ടി ബി. എഡ് പഠനം ഉപേക്ഷിച്ചു. എടവണ്ണ ജാമിയ നദവിയ്യ ടീച്ചേഴ്സ് ട്രെയിനിംഗ് സ്ഥാപനത്തില്‍ പഠനം നടത്താനിരുന്ന ഹസ്നയാണ് പഠനം ഉപേക്ഷിച്ചത്. കേരള നദ്വത്തുല്‍ മുജാഹിദീന്റെ (കെ. എന്‍. എം) കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലാണ് സംഭവം. എല്ലാ ദിവസവും പര്‍ദ ധരിക്കണമെന്നായിരുന്നു യുവതിയുടെ ആഗ്രഹം. എന്നാല്‍ ആഴ്ചയില്‍ മൂന്നു ദിവസം സാരി നിര്‍ബന്ധമാണെന്നും ഒരു വിദ്യാര്‍ഥിക്കുമാത്രം പര്‍ദ ധരിക്കാന്‍ അനുവദിക്കാനാവില്ലെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ വ്യക്തമാക്കുകയായിരുന്നു. ഭാര്യയ്ക്കുവേണ്ടി പ്രിന്‍സിപ്പലിന് പ്രത്യേക അപേക്ഷ കൊടുത്തെങ്കിലും കാര്യമുണ്ടായില്ലെന്ന് ഹസ്നയുടെ ഭര്‍ത്താവ് പി. മുഹമ്മദ് ഹര്‍ഷദ് വ്യക്തമാക്കി.

ഓപ്പണ്‍ ചുരിദാര്‍ പോലും തന്റെ ഭാര്യ ധരിക്കാറില്ലെന്ന് ഹര്‍ഷദ് പറയുന്നു. ചില കോളേജുകളില്‍ പര്‍ദ ധരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ഹര്‍ഷദ് പറഞ്ഞു. കോഴിക്കോട് ഫാറൂഖ് കോളേജ്, മമ്ബാട് എം.  ഇ. എസ് കോളേജ്, അരീക്കോട് സുല്ലമുസ്സലാം കോളേജ് തുടങ്ങിയവയില്‍ പര്‍ദ ധരിക്കാനുള്ള അനുമതിയുണ്ട്. തന്റെ ഭാര്യയ്ക്കു പര്‍ദ്ദയുടെ പേരില്‍ പഠനം നിഷേധിക്കുന്നത് എന്തര്‍ത്ഥത്തിലാണെന്ന് മനസിലാകുന്നില്ലെന്നും കെ. എന്‍. എം ജനറല്‍ സെക്രട്ടറി പി. പി ഉണ്ണീന്‍ കുട്ടി മൗലവിക്കയച്ച കത്തില്‍ ഹര്‍ഷദ് പറയുന്നു. അധികൃതര്‍ നിയമത്തില്‍ മാറ്റം വരുത്താനാകില്ലെന്ന് വ്യക്തമാക്കിയതോടെ ഹസ്ന ഡിഗ്രി കോഴ്സിന് ചേര്‍ന്നു. ഒരാള്‍ക്കു വേണ്ടി മാത്രം കോളേജിന്റെ ഡ്രസ് കോഡ് മാറ്റിയാല്‍ പലരും അത്തരം ആവശ്യങ്ങളുമായി സമീപിക്കും. ഈ ട്രസ്റ്റിനു കീഴില്‍ പ്രീ സ്കൂള്‍ തൊട്ടു ബി. എഡ് കോളേജുകള്‍ വരെയുണ്ട്. ഇവയ്ക്കു ഓരോന്നിനും കൃത്യമായ യൂണിഫോമുകളുമുണ്ടെന്നും ജാമിയ നദവിയ അസിസ്റ്റന്റ് രജിസ്ട്രാര്‍ ആദില്‍ അതീഫ് പറഞ്ഞു.

0Shares