ന്യൂയോര്‍ക്ക്: അമേരിക്കയിലെ ന്യൂജേഴ്സിയില്‍ പതിനാറുകാരന്റെ വെടിയേറ്റ് ഇന്ത്യക്കാരന് കൊല്ലപ്പെട്ടു. തെലങ്കാന സ്വദേശിയും ന്യൂജേഴ്സിയിലെ താമസക്കാരനുമായ സുനില്‍ ഹെഡ്ലയാണ്(61) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പതിനാറുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. നവംബര്‍ 15 വ്യാഴാഴ്ച അമേരിക്കന്‍ സമയം രാത്രി എട്ട് മണിയോടെയാണ് സംഭവം. മുപ്പതുവര്‍ഷമായി അമേരിക്കയില്‍ താമസിക്കുന്ന സുനില്‍ ഹെഡ്ല ഹോട്ടല്‍ രംഗത്ത് ജോലി ചെയ്തുവരികയായിരുന്നു. വ്യാഴാഴ്ച രാത്രി ജോലിക്കായി ഇദ്ദേഹം വീട്ടില്‍നിന്ന് പുറത്തിറങ്ങിയപ്പോഴാണ് അക്രമി വെടിയുതിര്‍ത്തത്. വെടിയുതിര്‍ത്തിയ ശേഷം പതിനാറുകാരന് ഇദ്ദേഹത്തിന്റെ കാറുമായി കടന്നുകളഞ്ഞു.
ശരീരത്തില്‍ പലയിടത്തും വെടിയേറ്റ സുനില്‍ തല്‍ക്ഷണം മരിച്ചിരുന്നു. കാര്‍ മോഷ്ടിക്കാനായാണ് പതിനാറുകാരന് കൊലപാതകം നടത്തിയത്. പ്രതിയെ പോലീസ് പിടികൂടിയെന്നു വിവരമുണ്ട്. സുനില്‍ ഹെഡ്ല ഈ മാസം അവസാനം നാട്ടില്‍ വരാനിരിക്കുകയായിരുന്നു സംഭവം. അമ്മയുടെ 95ാം ജന്മദിനാഘോഷത്തില് പങ്കെടുക്കാനായാണ് അദ്ദേഹം രണ്ടുമാസത്തെ അവധിയെടുത്തിരുന്നത്. ഇതിനിടെയാണ് ദാരുണമായ കൊലപാതകമുണ്ടായത്. 1987 ല്‍ ആണ് സുനിലിന്റെ കുടുംബം അമേരിക്കയിലേക്ക് കുടിയേറിയത്.
പതിനാറുകാരൻ്റെ വെടിയേറ്റ് ഇന്ത്യക്കാരന് കൊല്ലപ്പെട്ടു; കൊലയ്ക്ക് ശേഷം കാറും മോഷ്ടിച്ചു