
കൊച്ചി: കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള “ലക്ഷ്യ” എന്ന ഓണ്‍ലൈന്‍ ഷോപ്പിങ് കേന്ദ്രത്തിൽ പോലീസിന്റെ മിന്നൽ പരിശോധന. പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ അന്വേഷണ സംഘമാണ് പരിശോധനക്കെത്തിയത്. സ്ഥാപനത്തിലെ സി.സി.ടി.വി ദൃശ്യങ്ങൾ അന്വേഷണ സംഘം പരിശോധിച്ചത്. സി.സി.ടി.വിയുടെ ഹാര്‍ഡ് ഡിസ്ക് പോലീസ് ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും എന്നാണ് സൂചന. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി ഇവിടെ സന്ദര്‍ശനം നടത്തിയെന്ന സൂചനയെ തുടര്‍ന്നാണ് പരിശോധന.

കാവ്യ മാധവന്റെ കാക്കനാട് മാവേലിപുരത്തുള്ള ഓണ്‍ലൈന്‍ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ വെള്ളിയാഴ്ചയായിരുന്നു പോലീസ് പരിശോധന നടത്തിയത്. നടിയെ തട്ടിക്കൊണ്ടുപോയതിനു ശേഷം കാക്കനാട്ടെ കടയില്‍ പോയതായി മുഖ്യ പ്രതി പള്‍സര്‍ സുനി ജയിലില്‍ നിന്നെഴുതിയ കത്തില്‍ പറഞ്ഞിരുന്നു. സുനി ഇവിടെ എത്തിയിരുന്നോ എന്ന് ഉറപ്പിക്കാനാണ് പോലീസ് ദൃശ്യങ്ങള്‍ പരിശോദിക്കാനെത്തിയത്. ഇതിന് ശേഷം കാവ്യ മാധവന്റെ വെണ്ണലയിലെ വില്ലയില്‍ ശനിയാഴ്ച വനിതാ പോലീസ് ഉള്‍പ്പെടെയുള്ള സംഘം പരിശോധനക്ക് എത്തിയെങ്കിലും വില്ലയില്‍ ആളില്ലാത്തതിനാല്‍ മടങ്ങുകയായിരുന്നു എന്നും പറയപ്പെടുന്നു.