കൊച്ചി: ന്യൂഡല്‍ഹിയില്‍നിന്ന് തിരുവനന്തപുരത്തേക്ക് വന്ന കേരളാ എക്സ്പ്രസിൻ്റെ കോച്ചിൻ്റെ അടിയില്‍ വിള്ളല്‍. എസ് 4 കോച്ചിൻ്റെ ചക്രങ്ങളുടെ മുകളിലെ ബീമിലാണ് വിള്ളല്‍ കണ്ടെത്തിയത്. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍വച്ച് ടെക്നിക്കല്‍ ജീവനക്കാരാണ് തകരാറ് കണ്ടെത്തിയത്. തുടര്‍ന്ന് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.
കൃത്യസമയത്ത് ഇത് കണ്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ട്രെയിനുകള്‍ പ്രധാനപ്പെട്ട ജങ്ഷന് സ്റ്റേഷനുകളില്‍ എത്തുമ്പോള്‍ റോളിങ് ഇന്‍ പരിശോധനകള്‍ നടത്താറുണ്ട്. ഈ പരിശോധനയ്ക്കിടെയാണ് കോച്ചിൻ്റെ അടിയിലെ വിള്ളല്‍ കണ്ടെത്തിയതെന്ന് ഏരിയാ മാനേജര്‍ പറയുന്നു.തുടര്‍ന്ന് ഈ കോച്ച് മാറ്റി വണ്ടി മുന്നോട്ടു പോവുകയായിരുന്നു. പുതുതായി രൂപപ്പെട്ട വിള്ളലാകാം ഇത്. എങ്ങിനെയാണ് ഇതുണ്ടായതെന്ന കാര്യത്തില്‍ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വലിയ അപകടമാണ് വിള്ളല്‍ കണ്ടെത്തിയതിലൂടെ ഒഴിവാക്കാനായത്.
കണ്ടെത്തിയില്ലായിരുന്നെങ്കില്‍ യാത്രമധ്യേ ചക്രം കോച്ചില്‍നിന്ന് പാളി മാറാനോ അല്ലെങ്കില്‍ അടര്‍ന്നു മാറാനോ സാധ്യതയുണ്ടായിരുന്നു ഇത് ട്രെയിന്‍ പാളം തെറ്റി വലിയ അപകടത്തിന് കാരണമാമായേനെ എന്നും അദ്ദേഹം പറഞ്ഞു. ഒന്നര മണിക്കൂറിന് ശേഷം ട്രെയിന്‍ പുറപ്പെട്ടു.
കേരളാ എക്സ്പ്രസിൻ്റെ കോച്ചിനടിയില്‍ വിള്ളല്‍; റോളിങ് ഇന്‍ പരിശോധന നടത്തിയില്ലായിരുന്നെങ്കില്‍ വന്‍ ദുരന്തത്തിന് സാക്ഷിയാകേണ്ടി വന്നേനെയെന്ന് അധികൃതര്‍