കേന്ദ്രസര്‍ക്കാരുമായുള്ള ഭിന്നത; ആര്‍.ബി.ഐ ഗവര്‍ണ്ണര്‍ രാജിക്കൊരുങ്ങുന്നു

  • Post category:news
  • Reading time:1 min read
You are currently viewing കേന്ദ്രസര്‍ക്കാരുമായുള്ള ഭിന്നത; ആര്‍.ബി.ഐ ഗവര്‍ണ്ണര്‍ രാജിക്കൊരുങ്ങുന്നു

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരുമായുള്ള ഭിന്നതയെ തുടര്‍ന്ന് ആര്‍ബിഐ ഗവര്‍ണ്ണര്‍ ഉര്‍ജിത് പട്ടേല്‍ രാജിവെക്കാനൊരുങ്ങുന്നു. റിസര്‍വ് ബാങ്ക് ആക്ടിലെ സെക്ഷന്‍ 7 പ്രകാരം ചിലവിഷയങ്ങളില്‍ ആര്‍ബിഐക്ക് നിര്‍ദേശങ്ങള്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനു സാധിക്കും. എന്നാല്‍ ആര്‍ബിഐ നടപടികളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നതിലും സാമ്ബത്തിക വിദഗ്ധരുടെ പ്രകടനങ്ങളിലും ഊര്‍ജിത് പട്ടേല്‍ അതൃപ്തി അറിയിച്ചിരുന്നു. മൈക്രോഫിനാന്‍സ് അടക്കമുള്ള ബാങ്ക് ഇതര ധനകാര്യസ്ഥാപനങ്ങളുടെ ലിക്വിഡിറ്റി സംബന്ധിച്ചും, ചെറുകിട വ്യവസായസ്ഥാപനങ്ങള്‍ക്ക് വായ്പാസഹായം കൂട്ടുന്നത് സംബന്ധിച്ചുമുള്ള കര്‍ശനചട്ടങ്ങളില്‍ ഇളവ് വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നേരിട്ട് നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് കേന്ദ്രസര്‍ക്കാര്‍ ആര്‍ബിഐ നടപടികളില്‍ ഇടപെടുന്നത്. ആര്‍ബിഐയുടെ ഡെപ്യൂട്ടി ഗവര്‍ണറായിരുന്ന ഊര്‍ജിത് പട്ടേല്‍ 2016ലാണ് ആര്‍ബിഐ ഗവര്‍ണ്ണര്‍ ആകുന്നത്. മോദി പ്രത്യേകം താല്‍പര്യമെടുത്താണ് റിസര്‍വ്വ്ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന ഊര്‍ജിത് പട്ടേലിനെ ഗവര്‍ണ്ണറാക്കിയത്.പക്ഷെ അതേ പട്ടേലിന് പോലും സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ അംഗീകരിക്കാനാവുന്നില്ല. പണലഭ്യതയിലെ ഞെരുക്കം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രിയോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തിന് പിന്നാലെ ഊര്‍ജിത് രാജി വയ്ക്കുമെന്നാണ് സൂചന. റിസര്‍വ് ബാങ്കിന്റെ അധികാരത്തില്‍ ഇനിയും കേന്ദ്രസര്‍ക്കാര്‍ കൈ വച്ചാല്‍ ഒരു മോശം വാര്‍ത്തയാകും ഇന്നു കേള്‍ക്കുക എന്ന് മുന്‍ കേന്ദ്രധനമന്ത്രിയായിരുന്ന പി.ചിദംബരം രാവിലെ ട്വീറ്റ് ചെയ്തു. 1991ല്‍ രാജ്യം കടുത്ത സാമ്ബത്തികപ്രതിസന്ധി നേരിട്ടപ്പോള്‍ പോലും പ്രയോഗിക്കാത്ത അധികാരങ്ങള്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത് എന്തടിസ്ഥാനത്തിലാണെന്നും പി.ചിദംബരം ചോദിച്ചു.

0Shares