ന്യൂഡൽഹി: എയർ ഇന്ത്യയുടെ ‘അനാവശ്യമായ’ വിമാനം വാങ്ങലുകളെക്കുറിച്ച് സി.ബി.ഐ അന്വേഷിക്കണമെന്ന് സുപ്രീം കോടതി. 2004 – 2008 കാലഘട്ടത്തിൽ നടന്ന 111 എയർക്രാഫ്റ്റുകൾ വാങ്ങിയ ഇടപാടും ചില വിമാനങ്ങൾ പാട്ടത്തിനു വാങ്ങിയതും അന്വേഷിക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

ഒന്നാം യു.പി.എ സർക്കാരിന്റെ കാലഘട്ടത്തിൽ നടന്ന ഇടപാടിനായി 67,000 കോടി രൂപയാണ് ചെലവായത്. സെന്റർ ഫോർ പബ്ലിക് ഇന്ററെസ്റ്റ് ലിറ്റിഗേഷൻ എന്ന സന്നദ്ധ സംഘടന നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ ഈ നിർദേശം. അതേസമയം, ഇക്കാര്യത്തിൽ 2013ൽ സി.ബി.ഐ കേസ് ഫയൽ ചെയ്തെന്നും 55 സാക്ഷികളെ ഇതുവരെ വിസ്തരിച്ചെന്നും അറ്റോർണി ജനറൽ മുകുള്‍ റോഹ്തഗി അറിയിച്ചു. യുകെയിൽ നിന്ന് ചില വിവരങ്ങൾ തേടിയിട്ടുണ്ടെന്നും ജൂൺ മാസത്തോടെ അന്വേഷണങ്ങൾ പൂർത്തീകരിക്കാനാകുമെന്നും റോഹ്തഗി കൂട്ടിച്ചേര്‍ത്തു.
