ഇന്ത്യയെ തോല്‍പ്പിച്ചത് പുതിയ ജഴ്‌സി; ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി പറയുന്നു

  • Post category:news
  • Reading time:1 min read
You are currently viewing ഇന്ത്യയെ തോല്‍പ്പിച്ചത് പുതിയ ജഴ്‌സി; ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി പറയുന്നു

ഇന്ത്യയെ തോല്‍പ്പിച്ചത് പുതിയ ജഴ്‌സിയാണെന്ന് ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ ഇംഗ്ളണ്ട് മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടത് ജഴ്സിയുടെ നിറം മാറ്റിയതുകൊണ്ടാണെന്നാണു മെഹ്ബൂബയുടെ ട്വീറ്റ്. ”അന്ധവിശ്വാസി എന്ന് വിളിച്ചോളൂ, പക്ഷെ ഞാന്‍ പറയും ഇന്ത്യയുടെ വിജയക്കുതിപ്പ് അവസാനിപ്പിച്ചത് ആ ജഴ്‌സിയാണെന്ന്” എന്നായിരുന്നു മെഹ്ബൂബയുടെ ട്വീറ്റ്.

പുതിയ ഓറഞ്ച് ജഴ്‌സിയണിഞ്ഞാണ് ഇന്ത്യ ഇംഗ്ലണ്ടിനെ നേരിട്ടത്. 31 റണ്‍സിനായിരുന്നു ഇന്ത്യയുടെ പരാജയം.ജയം മാത്രം മുന്നിലുണ്ടായിരുന്ന ഇംഗ്ലണ്ട് ഇന്ത്യയ്‌ക്കെതിരെ കളിയുടെ എല്ലാ മേഖലയിലും ആധിപത്യം പുലര്‍ത്തുകയായിരുന്നു. ജോണി ബെയര്‍സ്‌റ്റോയുടെ സെഞ്ചുറിയുടേയും ബെന്‍ സ്‌റ്റോക്‌സിന്‍റെ വെടിക്കെട്ട് ബാറ്റിങ്ങിന്‍റെയും കരുത്തില്‍ 338 റണ്‍സെന്ന വിജയലക്ഷ്യമാണ് ഇംഗ്ലണ്ട് ഇന്ത്യയ്ക്ക് മുന്നിലുയര്‍ത്തിയത്.

എന്നാല്‍ ഇന്ത്യ 306 റണ്‍സ് മാത്രമാണെടുത്തത്. അഞ്ച് വിക്കറ്റും ഇന്ത്യയുടെ പക്കല്‍ ബാക്കിയുണ്ടായിരുന്നു. ഇന്ത്യ കാവിയോട് സാമ്യമുള്ള ഓറഞ്ചു നിറമുള്ള ജഴ്സിയണിഞ്ഞുള്ള ആദ്യമത്സരമായിരുന്നു ഇന്ത്യ ഇംഗ്ളണ്ട് പോരാട്ടം. നേരത്തെ,ക്രിക്കറ്റിന്‍റെ പേരിലെങ്കിലും ഇന്ത്യയും പാക്കിസ്ഥാനും ഒരുമിച്ചെന്നും മെഹ്ബൂബ ട്വീറ്റ് ചെയ്തിരുന്നു. പിന്നാലെ താന്‍ തമാശമാത്രമാണ് ഉദ്ദേശിച്ചതെന്ന് അവര്‍ വിശദീരിക്കുകയും ചെയ്തു.

ഇന്ത്യ പരാജയപ്പെട്ടതിനു എം. എസ് ധോണിക്കെതിരെയും സോഷ്യൽ മീഡിയയിൽ ആരോപണമുയർന്നിരുന്നു. നേരത്തെ, ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ഏറ്റുവാങ്ങിയ പരാജയത്തില്‍ പാക് ഇതിഹാസ താരം ഷൊയ്ബ് അക്തര്‍ അടക്കമുള്ളവര്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ”വിഭജനത്തിന് ശേഷം ഇതാദ്യമായിട്ടാണ് ഞങ്ങള്‍ ഇന്ത്യയെ പിന്തുണയ്ക്കുന്നത്. ഇന്ത്യ അവരുടെ ഏറ്റവും മികച്ച കളി തന്നെ പുറത്തെടുത്തുകാണും. പക്ഷെ അവരുടെ ബെസ്റ്റിന് പോലും പാക്കിസ്ഥാന് പ്രതീക്ഷ നല്‍കുന്നില്ല” അക്തര്‍ പറഞ്ഞു. ”ഇതാദ്യമായാണ് ഉപഭൂഖണ്ഡം മൊത്തം, പാക്കിസ്ഥാനികളും ബംഗ്ലാദേശികളും ശ്രീലങ്കക്കാരും ഇന്ത്യയ്ക്കായി പ്രാര്‍ത്ഥിക്കുന്നത്. പക്ഷെ പ്രാര്‍ത്ഥനകള്‍ ഫലം കണ്ടില്ലെന്നാണ് തോല്‍വി കാണിച്ചു തരുന്നത്” അക്തര്‍ പറഞ്ഞു.

0Shares