
കാസര്‍കോട്: രേഖകളില്ലാതെ സൂക്ഷിച്ച 14.12 ലക്ഷം രൂപയും സ്വര്‍ണ കട്ടികളുമായി യുവാവിനെ കാസര്‍കോട് സി.ഐ പി.അജിത് കുമാറും സംഘവും അറസ്റ്റ് ചെയ്‌തു. തെരുവത്ത് ഹൊന്നമൂല ബായിക്കര വീട്ടിലെ അഹമദ് ഇര്‍ഫാനാ(30)ണ് പിടിയിലായത്.
തിങ്കളാഴ്‌ച കാസര്‍കോട് ട്രാഫിക് ജംഗ്ഷനിലെ സബ് ട്രഷറി ഓഫീസിന് സമീപം ഇരുചക്ര വാഹനത്തില്‍ വന്നിറങ്ങുമ്പോൾ ആണ് ഇര്‍ഫാനെ പൊലീസ് പരിശോധിച്ചത്.

നോട്ട് കെട്ടുകളാക്കിയ നിലയിലാണ് പണമുണ്ടായിരുന്നത്. സ്വര്‍ണം കട്ടികളാക്കിയ നിലയിലായിരുന്നു. ഇവ രണ്ടും പ്ലാസ്റ്റിക് സഞ്ചിയില്‍ പൊതിഞ്ഞാണ് ഉണ്ടായിരുന്നത്.
എസ്.ഐമാരായ എ.കെ ശാര്‍ങധരന്‍, കെ.വി ജോസഫ്, സിവില്‍ പൊലീസ് ഓഫീസര്‍ അഭിലാഷ്, ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡ് അംഗങ്ങളായ രജീഷ് കാട്ടാമ്പള്ളി, നിജിന്‍ കുമാര്‍ എന്നിവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.
