
ന്യൂയോർക്ക്(അമേരിക്ക): കൊറോണ മനുഷ്യ നിർമ്മിതമാണെന്ന ആരോപണം അമേരിക്ക ആദ്യം തൊട്ടേ ഉന്നയിക്കുന്നുണ്ട്. ഇപ്പോഴിതാ പുതിയ വെളിപ്പെടുത്തലുമായി നിരവധിപേർ രംഗത്ത് വരുന്നു. ഇതോടെ അമേരിക്കയുടെ ആരോപണത്തിന് ബലം പകരുകയാണ്. ചൈനയിലെ വുഹാനിലുള്ള വൈറോളജി ലാബില്‍ നിന്നുമാണ് കൊറോണ വൈറസ് ചോര്‍ന്നതെന്നാണ് അമേരിക്ക സംശയം ഉയര്‍ത്തിയിരുന്നത്.
വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്ന സ്ഥാപനത്തിലെ ലാബിൽ നിന്നും വൈറസ് പടരുകയിരുന്നു എന്നതിൽ ദുരൂഹത നിലനിൽക്കുകയാണ്. ഏറെ സുരക്ഷയുണ്ടെന്നു ചൈന വ്യക്തമാക്കുന്ന ഈ കേന്ദ്രം വുഹാൻ്റെ ആളൊഴിഞ്ഞ പ്രാന്തപ്രദേശത്തെ കുന്നിന്‍ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്.
ലാബില്‍ നിന്ന് വൈറസ് പടര്‍ന്നുവെന്ന കാര്യം മറച്ചുവയ്ക്കാനാണ് കൊറോണ വൈറസ് പടര്‍ന്നത് മാര്‍ക്കറ്റില്‍ നിന്നാണെന്ന് ചൈനീസ് ഗവേഷകര്‍ വ്യക്തമാക്കിയതെന്നാണ് ഇപ്പോള്‍ ഉയരുന്ന പ്രധാന ആരോപണം. ഇതോടെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിൻ്റെ സാന്നിധ്യം ലോകരാജ്യങ്ങള്‍ക്കിടയില്‍ വലിയ സംശയത്തിന് ഇടയൊരുക്കിയിരിക്കുകയാണ്.

ചൈനയില്‍ വൈറസ് ശേഖരണത്തിൻ്റെ മുഖ്യകേന്ദ്രമാണ് വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി. സ്ഥാപനത്തിന്റെ തന്നെ വെബ്‌സൈറ്റിലെ വിവരങ്ങള്‍ പ്രകാരം 1,500ഓളം വ്യത്യസ്ത തരം വൈറസുകളെയാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്. അതീവ അപകടകാരികളായ ക്ലാസ്-4 വിഭാഗത്തിലുള്ള രോഗാണുക്കളെ (പി4) കൈകാര്യം ചെയ്യാന്‍ കഴിയുന്ന ലാബും ഇവിടെയുണ്ട്. എന്നാല്‍ വവ്വാലുകളില്‍ കാണുന്ന സാര്‍സിനു സമാനമായ കൊറോണ വൈറസിനെ കൈകാര്യം ചെയ്യാനുള്ള സുരക്ഷയൊന്നും സ്ഥാപനത്തിനില്ലെന്ന് വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. അതേസമയം കൊറോണ വൈറസ് ചൈനയുടെ ജൈവായുധമാണെന്ന് ‘വാഷിങ്ടന്‍ ടൈംസ്’ ജനുവരിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചൈനയുടെ ഏറ്റവും നൂതനമായ 2 ജീവശാസ്ത്ര ലാബുകളില്‍ ജൈവായുധ ഗവേഷണം നടക്കുന്നുണ്ടെന്നുള്ള സൂചനകള്‍ മുന്‍പും പുറത്തുവന്നിട്ടുണ്ട്.
