
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സി.പി.ഐ.എം നേതാവുമായ വി.എസ് അച്യുതാനന്ദൻ്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. ഇത് സംബന്ധിച്ച് തിരുവനന്തപുരം എസ്.യു.ടി ആശുപത്രി മെഡിക്കല്‍ ബുളളറ്റിന്‍ പുറത്തിറക്കി. രാവിലെ മെഡിക്കല്‍ ബോര്‍ഡ് അംഗങ്ങള്‍ വിഎസിൻ്റെ അടുത്ത കുടുംബാംഗങ്ങളുമായി സംസാരിച്ചിരുന്നു. ആരോഗ്യനിലയും തുടര്‍ ചികിത്സയും സംബന്ധിച്ച വിവരങ്ങള്‍ ചർച്ചചെയ്യുകയാണുണ്ടായത്. ചികിത്സ തുടരാനാണ് കുടുംബം പറഞ്ഞത്. വെന്റിലേറ്ററിൻ്റെ സഹായത്തോടെയാണ് നിലവിൽ ജീവൻ നിലനിർത്തുന്നത്.
102 വയസുളള വി.എസ് അച്യുതാനന്ദന്‍ ഏറെ നാളായി വിശ്രമ ജീവിതത്തിലായിരുന്നു. അതിനിടെയാണ് ജൂണ്‍ 23 ന് ഹൃദയാഘാതത്തെ തുടര്‍ന്ന് എസ് യു ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ വിവിധ ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് വിഎസ് കഴിയുന്നത്. നേരത്തെ അദ്ദേഹത്തിൻ്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി പുറത്തുവിട്ട മെഡിക്കല്‍ ബുളളറ്റിനില്‍ പറഞ്ഞിരുന്നു.
