
കേരളത്തില്‍ നിന്നുള്ള ചരക്കു വാഹനങ്ങളടക്കം അതിര്‍ത്തിയില്‍ തടഞ്ഞ നടപടിയില്‍ കര്‍ണാടക സര്‍ക്കാരിനോട് വിശദീകരണം തേടി കര്‍ണാടക ഹൈക്കോടതി. കേസ് മാര്‍ച്ച് അഞ്ചിന് പരിഗണിക്കും. കേരളത്തില്‍ നിന്നുള്ള എല്ലാവരും കര്‍ണാടക അതിര്‍ത്തി കടക്കുമ്പോള്‍ ആര്‍.ടി.പി.സ്.ആര്‍. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് നിര്‍ദ്ദേശം.

ചരക്ക് വാഹനങ്ങളും മറ്റു യാത്രക്കാരേയും അതിര്‍ത്തിയില്‍ തടയുന്ന സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചത്. കാസര്‍കോട് സ്വദേശി നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതി സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടത്. കേസില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനും നിര്‍ദ്ദേശമുണ്ട്. അന്തര്‍ സംസ്ഥാന യാത്രക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ പാടില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നിലനില്‍ക്കെയാണ് കര്‍ണാടക അതിര്‍ത്തിയില്‍ വാഹനങ്ങള്‍ തടയുന്നത്.
വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് ഇന്നലെ കത്തയച്ചിരുന്നു. കര്‍ണാടക യാത്രാ വിലക്കേര്‍പ്പെടുത്തിയതോടെ വിദ്യാര്‍ത്ഥികളും രോഗികളും ബുദ്ധിമുട്ടു നേരിടുന്ന സാഹചര്യത്തിലാണ് കത്തയച്ചത്. കർണ്ണാടകയുടെ നടപടി കേന്ദ്ര സര്‍ക്കാര്‍ നയത്തിന് വിരുദ്ധമാണെന്നും അതിനാല്‍തന്നെ എത്രയും വേഗം ഇക്കാര്യത്തില്‍ ഇടപെട്ട് അനുകൂല നടപടി സ്വീകരിക്കണമെന്നുമാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് കത്തില്‍ ആവശ്യപ്പെട്ടത്.
