
മഹാരാഷ്ട്രയില്‍ പ്രഭാതഭക്ഷണത്തിൻ്റെ പേരില്‍ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ നടന്നത് രണ്ട് കൊലപാതകങ്ങള്‍. താനെയില്‍ ഇന്നലെ നടന്ന സംഭവത്തില്‍ ഉപ്പ് കൂടിയതിന് നാല്പ്പതുകാരിയായ ഭാര്യയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊന്നു. ഭയന്ദാര്‍ സ്വദേശിയായ നിര്‍മലയാണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് നിലേഷ് കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രഭാതഭക്ഷണത്തിനായി ഉണ്ടാക്കിയ കിച്ച്ഡിയില്‍ ഉപ്പ് കൂടിയതിന് നിലേഷ് കുമാര്‍ നിര്‍മലയോട് കലഹിക്കുകയും വഴക്കിനൊടുവില്‍ ഷാള്‍ ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് വിവരം.

അയല്‍ക്കാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ആണ് മൃതദേഹം ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്. ഐ.പി.സി 302 പ്രകാരം കൊലപാതകക്കുറ്റത്തിന് പോലീസ് കേസെടുത്തു. സമാനരീതിയില്‍ നടന്ന മറ്റൊരു സംഭവത്തില്‍ ബ്രേക്ക്ഫാസ്റ്റ് ചായയ്‌ക്കൊപ്പം നല്‍കാഞ്ഞതിനാണ് റബോദി സ്വദേശിനിയായ യുവതി കൊല്ലപ്പെട്ടത്.
ഭക്ഷണം ചായയ്‌ക്കൊപ്പം കഴിക്കാനാവാഞ്ഞതില്‍ ‘കുപിതനായ’ ഭര്‍തൃപിതാവ് യുവതിയുടെ അടിവയറ്റില്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി ചികിത്സയ്ക്കിടെയാണ് മരിച്ചത്.
